30ാം ജന്മദിനത്തില്‍ തിരിച്ചുവരവ്; ഹൃദയോപകരണവുമായി ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ വീണ്ടും പന്ത് തട്ടി

30ാം ജന്മദിനം ഗ്രൗണ്ടിലേക്കുള്ള തന്റെ മടങ്ങി വരവോടെ ആഘോഷിച്ച് ക്രിസ്റ്റിയന്‍ എറിക്‌സണ്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: 30ാം ജന്മദിനം ഗ്രൗണ്ടിലേക്കുള്ള തന്റെ മടങ്ങി വരവോടെ ആഘോഷിച്ച് ക്രിസ്റ്റിയന്‍ എറിക്‌സണ്‍. സിഐഡി എന്ന ഹൃദയോപകരണവുമായാണ് എറിക്‌സണ്‍ കളിക്കാനിറങ്ങിയത്. 

ബ്രെന്റ്‌ഫോര്‍ഡിന്റെ പരിശീലന മത്സരത്തിലാണ് എറിക്‌സണ്‍ പന്ത് തട്ടിയത്. സൗത്ത് എന്‍ഡിന് എതിരായ കളിയില്‍ ഒരു അസിസ്റ്റും എറിക്‌സണ്‍ തന്റെ പേരില്‍ ചേര്‍ത്തു. ഗോള്‍ വല കുലുക്കാനുള്ള അവസരവും എറിക്‌സണിന്റെ മുന്‍പിലെത്തി. എന്നാല്‍ നേരിയ വ്യത്യാസത്തില്‍ അകന്ന് പോവുകയായിരുന്നു. 

യൂറോ കപ്പിലെ വീഴ്ച

കഴിഞ്ഞ വര്‍ഷം യൂറോ കപ്പില്‍ ഫിന്‍ലാന്‍ഡിന് എതിരായ കളിയില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് കുഴഞ്ഞു വീണതിന് ശേഷം ഇത് ആദ്യമായാണ് എറിക്‌സണ്‍ പന്ത് തട്ടാനിറങ്ങിയത്. ഇന്റര്‍ മിലാന്‍ താരമായിരുന്നു എറിക്‌സണ്‍. എന്നാല്‍ ഹൃദയോപകരണവുമായി കളിക്കാന്‍ ഇറ്റലിയിലെ നിയമം അനുവദിക്കാതെ വന്നതോടെ എറിക്‌സണിന് ക്ലബ് വിടേണ്ടി വന്നു. 

ഹൃദയോപകരണവുമായി കളത്തിലിറങ്ങാന്‍ സാധിക്കുമോ എന്ന ആശങ്ക നിലനില്‍ക്കെയാണ് പ്രീമിയര്‍ ലീഗിലേക്ക് മുന്‍ ടോട്ടനം താരത്തിന്റെ തിരിച്ചു വരവ്. ബ്രെന്റ് ഫോര്‍ഡ് എറിക്‌സണിനെ ടീമിലെത്തിക്കുകയായിരുന്നു. പ്രീമിയര്‍ ലീഗ് കളിക്കുന്നതിനുള്ള മെഡിക്കല്‍ ചെക്കപ്പുകള്‍ എറിക്‌സണ്‍ പാസായി.

തന്റെ ഡോക്ടര്‍മാരിലും ഹൃദയത്തിലും ഐസിഡിയിലും വിശ്വാസം ഉണ്ടെന്നാണ് എറിക്‌സണ്‍ ബ്രെന്റ്‌ഫോര്‍ഡിലേക്കുള്ള മടങ്ങി വരവ് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്. പ്രീമിയര്‍ ഫെബ്രുവരി 19നാണ് എറിക്‌സണിന്റെ അടുത്ത മത്സരം. ഇവിടെ എറിക്‌സണ്‍ ഗ്രൗണ്ടിലിറങ്ങും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com