ശ്രേയസ്, സഞ്ജു, ജഡേജ എന്നിവരുടെ വെടിക്കെട്ടില്‍ തകര്‍ന്നടിഞ്ഞ് ലങ്ക; പരമ്പര തൂത്തുവാരാന്‍ ഇന്ന് വീണ്ടും കളത്തില്‍

ലങ്ക മുന്‍പില്‍ വെച്ച 184 റണ്‍സ് 17 പന്തുകള്‍ ശേഷിക്കെ ഏഴ് വിക്കറ്റ് കയ്യില്‍ വെച്ച് ഇന്ത്യ മറികടന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
2 min read

ധരംശാല: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയും സ്വന്തമാക്കി രോഹിത് ശര്‍മയും സംഘവും. ശ്രേയസും സഞ്ജുവും രവീന്ദ്ര ജഡേജയും തകര്‍ത്തടിച്ചപ്പോള്‍ ലങ്ക മുന്‍പില്‍ വെച്ച 184 റണ്‍സ് 17 പന്തുകള്‍ ശേഷിക്കെ ഏഴ് വിക്കറ്റ് കയ്യില്‍ വെച്ച് ഇന്ത്യ മറികടന്നു. 

വണ്‍ഡൗണ്‍ ആയി ഇറങ്ങി 44 പന്തില്‍ നിന്ന് 74 റണ്‍സ് അടിച്ചെടുത്ത ശ്രേയസ് അയ്യരാണ് കളിയിലെ താരം. ചെയ്‌സ് ചെയ്തിറങ്ങിയ ഇന്ത്യക്ക് 9 റണ്‍സില്‍ നില്‍ക്കുമ്പോള്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. 1 റണ്‍സ് എടുത്ത രോഹിത്തിനെ ദുഷ്മന്ത ചമീര വീഴ്ത്തി. 

ലോങ്ഓണില്‍ ക്യാച്ച് നഷ്ടപ്പെടുത്തിയത് സഞ്ജുവിന്റെ ആയുസ് നീട്ടി

44 റണ്‍സിലേക്ക് സ്‌കോര്‍ ബോര്‍ഡ് എത്തിയപ്പോഴേക്കും ആദ്യ ട്വന്റി20യിലെ ഇന്ത്യയുടെ വെടിക്കെട്ട് വീരന്‍ ഇഷാന്‍ കിഷനും മടങ്ങി. 16 റണ്‍സ് മാത്രമാണ് ഇഷാന് കണ്ടെത്താനായത്. എന്നാല്‍ പിന്നാലെ ഒന്നിച്ച സഞ്ജു-ശ്രേയസ് കൂട്ടുകെട്ട് കളിയുടെ ഗതി തിരിച്ചു. പതിയെ ആണ് സഞ്ജു തുടങ്ങിയത്. സിംഗിളുകള്‍ എടുത്ത് സ്‌ട്രൈക്ക് കൈമാറി കളിക്കാന്‍ സഞ്ജു ശ്രമിച്ചു. ലോങ് ഓണില്‍ ഷനക ക്യാച്ച് നഷ്ടപ്പെടുത്തിയത് സഞ്ജുവിന്റെ ആയുസ് നീട്ടി. 

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 13ാം ഓവറില്‍ തുടരെ സിക്‌സ് പറത്തി സഞ്ജു ആരാധകരെ ത്രില്ലടിപ്പിച്ചു. അതുവരെ പഴി കേട്ടുനിന്ന ശ്രീലങ്കന്‍ ഫീല്‍ഡിങ് നിരയെ പോലും അമ്പരപ്പിച്ച് സ്ലിപ്പില്‍ ബിനുര ഫെര്‍ണാണ്ടയുടെ ക്യാച്ചില്‍ സഞ്ജു മടങ്ങി. 25 പന്തില്‍ നിന്ന് രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 156 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ ഇന്നിങ്‌സ് അവസാനിച്ചത്. 

84 റണ്‍സ് ആണ് ശ്രേയസും സഞ്ജുവും ചേര്‍ന്ന് കണ്ടെത്തിയത്. 30 പന്തില്‍ നിന്ന് ശ്രേയസ് അയ്യര്‍ അര്‍ധ ശതകം കണ്ടെത്തി. സഞ്ജു മടങ്ങിയതിന് പിന്നാലെ എത്തിയ രവീന്ദ്ര ജഡേജയും തകര്‍ത്തു കളിച്ചു. 18 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്‌സും പറത്തി ജഡേജ പുറത്താവാതെ നിന്നു. 

ലങ്കയെ തുണച്ചത് നിസങ്കയുടേയും ക്യാപ്റ്റന്റേയും ബാറ്റിങ്‌

നേരത്തെ, ടോസ് നേടി ഇന്ത്യ ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിന് ഇറങ്ങിയ ശ്രീലങ്കയുടെ പോരാട്ടം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് കണ്ടെത്തി. 

അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ പതും നിസ്സങ്കയുടെ ഉജ്ജ്വല ബാറ്റിങും ആറാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ വെടിക്കെട്ടുമാണ് ലങ്കയെ മികച്ച സ്കോറിലെത്തിച്ചത്.

നിസ്സങ്ക 53 പന്തുകള്‍ നേരിട്ട് 75 റണ്‍സ് കണ്ടെത്തി. 11 ഫോറകള്‍ സഹിതമാണ് നിസ്സങ്ക അര്‍ധ ശതകം പിന്നിട്ടത്. ഷനക 19 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറും സഹിതം അടിച്ചുകൂട്ടിയത് 47 റണ്‍സ്. ക്യാപ്റ്റന്‍ പുറത്താകാതെ നിന്നു. ചമിക കരുണരത്‌നെയും റണ്ണൊന്നുമെടുക്കാതെ ക്രീസില്‍ തുടര്‍ന്നു. 

ബാറ്റിങിന് ഇറങ്ങിയ ലങ്കയ്ക്കായി ഓപ്പണര്‍മാരായ നിസ്സങ്കയും ധനുഷ്‌ക ഗുണതിലകയും മികച്ച തുടക്കമാണ് നല്‍കിയത്. ഗുണതിലക പുറത്തായതിന് പിന്നാലെ ലങ്കയ്ക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. ഗുണതിലക 29 പന്തുകള്‍ നേരിട്ട് 38 റണ്‍സാണ് അടിച്ചെടുത്തത്. നാല് ഫോറും രണ്ട് സിക്‌സും താരം പറത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com