മൂന്നാം ദിനം മികച്ച തുടക്കം, പിന്നാലെ തുടരെ നാല് വിക്കറ്റ് നഷ്ടം; ഇന്ത്യ പതറുന്നു

ആദ്യ സെഷന്റെ തുടക്കത്തില്‍ രഹാനെയും പൂജാരയും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി
ഫോട്ടോ:ഐസിസി, ട്വിറ്റർ
ഫോട്ടോ:ഐസിസി, ട്വിറ്റർ

ജോഹന്നാസ്ബര്‍ഗ്: വാന്‍ഡറേഴ്‌സില്‍ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോഴേക്കും ഇന്ത്യ പതറുന്നു. മൂന്നാം ദിനം ആദ്യ സെഷന്റെ തുടക്കത്തില്‍ രഹാനെയും പൂജാരയും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. എന്നാല്‍ രഹാനെ മടങ്ങിയതിന് പിന്നാലെ മൂന്ന് വിക്കറ്റുകള്‍ തുടരെ വീണു. 

മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 161 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്. രണ്ടാം ദിനം 58 റണ്‍സിന്റെ ലീഡുമായാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. 

രഹാനെയും പൂജാരയും ബൗണ്ടറികളിലൂടെ സ്‌കോര്‍ ഉയര്‍ത്തി

രഹാനെയും പൂജാരയും ബൗണ്ടറികളിലൂടെ സ്‌കോര്‍ ഉയര്‍ത്തി. 78 പന്തില്‍ നിന്ന് 8 ഫോറും ഒരു സിക്‌സും സഹിതം 58 റണ്‍സ് എടുത്താണ് രഹാനെ മടങ്ങിയത്. പൂജാര 86 പന്തില്‍ നിന്ന് 10 ഫോറോടെ 53 റണ്‍സ് നേടി.

രഹാനയെ റബാഡ മടക്കിയതിന് തൊട്ടുപിന്നാലെ പൂജാരയും വീണു. ഋഷഭ് പന്ത് മൂന്ന് പന്തില്‍ ഡക്കായി മടങ്ങി. റബാഡയാണ് ഈ മൂന്ന് വിക്കറ്റും വീഴ്ത്തിയത്. പിന്നാലെ 14 പന്തില്‍ നിന്ന് 16 റണ്‍സ് എടുത്ത് നിന്ന അശ്വിനെ എന്‍ഗിഡിയും മടക്കി. 200ന് മുകളിലേക്ക് ലീഡ് എത്തിക്കാനായില്ലെങ്കില്‍ ഇന്ത്യയുടെ നില പരുങ്ങലിലാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com