'കോവിഡ് ബാധിച്ചു, വാക്സിൻ നിയമത്തിലും ഇളവ് കിട്ടി'- തെളിവ് നിരത്തി ജോക്കോവിച്; വിസ നിഷേധത്തിൽ വഴിത്തിരിവ്
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ കളിക്കാനെത്തി വാക്സിൻ എടുക്കാത്തതിന്റെ പേരിൽ നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കോവിചിന് വിസ നിഷേധിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. ജോക്കോവിചിന് ഓസ്‌ട്രേലിയയിൽ പ്രവേശിക്കാൻ സാധുവായ വിസയും ഓസ്‌ട്രേലിയൻ ഓപ്പൺ സംഘാടകരിൽ നിന്നുള്ള മെഡിക്കൽ ഇളവും ഉണ്ടായിരുന്നതിന്റെ തെളിവുകൾ താരത്തിന്റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു.
ഡിസംബറിൽ തനിക്ക് കോവിഡ് ബാധിച്ചതിന്റെ തെളിവുകൾ ഹാജരാക്കി ജോക്കോവിച് മെഡിക്കൽ ഇളവ് നേടിയതിന്റെ രേഖകളാണ് താരത്തിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയത്. ഡിസംബർ 16ന് താരത്തിന് കോവിഡ് ബാധിച്ചിരുന്നതായി രേഖകളിൽ വ്യക്തമാക്കിയിരുന്നു. ഈ രേഖകൾ ഹാജരാക്കിക്കൊണ്ട് ജോക്കോവിച്ച് ഓസ്ട്രേലിയൻ ആഭ്യന്തര വകുപ്പിൽ നിന്ന് അവരുടെ നിർബന്ധിത വാക്‌സിൻ നിയമത്തിൽ ഇളവ് നേടിയതായി കോടതിയിൽ സമർപ്പിച്ച രേഖകൾ പറയുന്നു.
ജനുവരി ആറിനാണ് ഓസ്‌ട്രേലിയൻ ഓപ്പണിനായി മെൽബൺ ടല്ലമറൈൻ വിമാനത്താവളത്തിലെത്തിയ ജോക്കോവിച്ചിനെ അധികൃതർ തടഞ്ഞത്. വാക്സിനേഷൻ രേഖകളോ മെഡിക്കൽ ഇളവുകളോ ഹാജരാക്കാൻ സാധിക്കാതിരുന്നതോടെ താരത്തിന്റെ വിസ അസാധുവാക്കുകയും ചെയ്തിരുന്നു.
വിമാനം ഇറങ്ങിയ ജോക്കോയോട് വാക്‌സിൻ ഡോസുകൾ പൂർണമായി എടുത്ത സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാനാകില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. വാക്‌സിൻ എടുക്കാത്തതിന് കൃത്യമായ ആരോഗ്യകാരണങ്ങൾ ബോധ്യപ്പെടുത്തുന്ന തെളിവ് ഹാജരാക്കാൻ ജോക്കോയ്ക്ക് കഴിഞ്ഞില്ലെന്നാണ് അന്ന് അധികൃതർ പറഞ്ഞത്. തുടർന്ന് താരത്തെ കുടിയേറ്റ നിയമം ലംഘിച്ചെത്തുന്നവരെ പാർപ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റിയിരുന്നു.
ഇതിനു പിന്നാലെ കോടതിയെ സമീപിച്ച താരത്തിന്റെ അടിയന്തര അപ്പീലിന് ശേഷം അന്തിമ വാദം നടക്കുന്ന തിങ്കളാഴ്ചയ്ക്ക് മുമ്പ് ജോക്കോയെ തിരിച്ചയക്കാൻ പാടില്ലെന്ന് ജഡ്ജി ഉത്തരവിട്ടു. പിന്നാലെയാണ് കോവിഡ് ബാധിച്ചതായുള്ള രേഖകൾ സമർപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ