ക്രൈസ്റ്റ്ചര്‍ച്ച്: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റന്‍ ലീഡ് സ്വന്തമാക്കി ന്യൂസിലന്‍ഡ്. ക്യാപ്റ്റന്‍ ടോം ലാതം, ഡെവോണ്‍ കോണ്‍വെ എന്നിവരുടെ ഉജ്ജ്വല ബാറ്റിങ് കരുത്തില്‍ കിവികള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 521 റണ്‍സെന്ന കൂറ്റന്‍ സ്‌കോറില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് വെരും 126 റണ്‍സില്‍ അവസാനിച്ചു. ന്യൂസിലന്‍ഡിന് 395 റണ്‍സ് ലീഡ്.
ടോം ലാതം ഇരട്ട സെഞ്ച്വറി (252)യും കോണ്‍വെ സെഞ്ച്വറി (109)യും നേടി. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.
യാസിര്‍ അലി (55), നൂറുല്‍ ഹസന്‍ (41) എന്നിവര്‍ക്ക് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്. ഷദ്മാന്‍ ഇസ്ലാം (7), മുഹമ്മദ് നയിം (0), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (4), മൊമിനുല്‍ ഹഖ് (0), ലിറ്റണ്‍ ദാസ് (8), മെഹിദി ഹസന്‍ (5), ടസ്‌കിന്‍ അഹമ്മദ് (2), ഷൊറിഫുള്‍ ഇസ്ലാം (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഒരുഘട്ടത്തില്‍ അഞ്ചിന് 27 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. ബോള്‍ട്ടിന് പുറമെ ടിം സൗത്തി മൂന്നും കെയ്ല്‍ ജാമിസന്‍ രണ്ടും വിക്കറ്റ് നേടി.
റോസ് ടെയ്‌ലറുടെ കരിയറിലെ അവസാന ടെസ്റ്റാണിത്. ബംഗ്ലാദേശ് ഫോളോ ഓണ്‍ വഴങ്ങിയെങ്കിലും വീണ്ടും ബാറ്റിങിന് വിടാന്‍ സാധ്യത കുറവാണ്. ടെയ്‌ലര്‍ക്ക് ബാറ്റ് ചെയ്യാന്‍ മറ്റൊരു അവസരം കൂടി നല്‍കിയേക്കും.
നേരത്തെ ലാതമാണ് കിവീസിനെ മുന്നില്‍ നയിച്ചത്. 34 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. കോണ്‍വെ ഒരു സിക്‌സും 12 ഫോറും നേടി. 175 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. വില്‍ യങ് (54), റോസ് ടെയ്‌ലര്‍ (28), ഹെന്റി നിക്കോള്‍സ് (0), ഡാരില്‍ മിച്ചല്‍ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ടോം ബ്ലണ്ടല്‍ (57), ജാമിസന്‍ (4) പുറത്താകാതെ നിന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates