മുംബൈ: ഐപിഎൽ പുതിയ സീസണിലെ പോരാട്ടങ്ങൾ മാർച്ച് അവസാന വാരത്തോടെ ആരംഭിക്കും. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മെയ് മാസത്തിൽ ടൂർണമെന്റ് സമാപിക്കുന്ന തരത്തിലാണ് മത്സര ക്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15ാം സീസൺ മാർച്ച് അവസാന ആഴ്ചയോടെ ആരംഭിക്കുമെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. മെയ് മാസത്തിൽ ടൂർണമെന്റ് അവസാനിക്കും. എല്ലാ ടീം ഉടമകളും ഇന്ത്യയിൽ വെച്ചുതന്നെ മത്സരങ്ങൾ നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബിസിസിഐ അതിനു വേണ്ട എല്ലാ ശ്രമങ്ങളും നടത്തും. ഇത്തവണ പുതിയ രണ്ട് ടീമുകൾ കൂടി ഐപിഎല്ലിൽ2 എത്തുന്നുണ്ട്.'- ജയ് ഷാ പറഞ്ഞു.
ഐപിഎൽ മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്താൻ ബിസിസിഐ തീരുമാനിച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നാലെയാണ് ജയ്ഷാ മത്സരങ്ങൾ മാർച്ചിൽ ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയത്.
കാണികളെ പ്രവേശിപ്പിക്കാതെ ഐപിഎൽ നടത്താനാണ് ബിസിസിഐ നിലവിൽ തീരുമാനിച്ചിരിക്കുന്നത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം, ഡിവൈ പാട്ടീൽ സ്റ്റേഡിയം ഒപ്പം പുനെയിലും മത്സരങ്ങൾ നടത്താനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിൽ കോവിഡ് കേസുകൾ കൂടിയാൽ ഐപിഎൽ മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റാനുള്ള സാധ്യതയും ജയ് ഷാ തള്ളിക്കളഞ്ഞിട്ടില്ല. ഒരു പ്ലാൻ ബി എപ്പോഴും ബിസിസിഐയുടെ അടുത്തുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ഫെബ്രുവരി 12,13 തീയതികളിലായാണ് മേഗാ താര ലേലം നടക്കുക. 896 ഇന്ത്യൻ താരങ്ങളും 318 വിദേശ താരങ്ങളും ലേലത്തിൽ പങ്കെടുക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ