41 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആഷ്‌ലി ബാർടി ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ; മുന്നിൽ അപൂർവ നേട്ടം
മെൽബൺ: ലോക ഒന്നാം നമ്പർ താരം ആഷ്‌ലി ബാർടി ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ കടന്നു. സെമിയിൽ യുഎസ് താരം മാഡിസൻ കീസിനെ അനായാസം വീഴ്ത്തിയാണ് ബാർടിയുടെ ഫൈനൽ പ്രവേശം. ഫൈനലിൽ അമേരിക്കയുടെ ഡാനിയലെ കോളിൻസാണ് ബാർടിയുടെ എതിരാളി. കോളിൻസ് സെമിയിൽ ഇഗ സ്വിയാടെകിനെ വീഴ്ത്തിയാണ് ഫൈനൽ ബർത്ത് ഉറപ്പിച്ചത്.
വെറും ഒരു മണിക്കൂറും രണ്ട് മിനിറ്റും മാത്രം നീണ്ട മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് യുഎസ് താരത്തെ തകർത്താണ് ബാർടി തന്റെ ആദ്യ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ കടന്നത്. സ്‌കോർ: 6-1, 6-3.
41 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഓസ്‌ട്രേലിയൻ വനിതാ താരം ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ കടക്കുന്നത്. 1980-ൽ വെൻഡി ടൺബുള്ളാണ് ബാർടിക്ക് മുമ്പ് അവസാനമായി ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ കളിച്ച ഓസീസ് താരം.
2019ലെ ഫ്രഞ്ച് ഓപ്പണും 2021ലെ വിംബിൾഡണും നേടിയ ബാർട്ടിയെ കാത്തിരിക്കുന്നത് കന്നി ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടമാണ്. കിരീടം നേടാനായാൽ 1978ൽ കിരീടം നേടിയ ക്രിസ്റ്റീൻ ഒ നെയ്‌ലിന് ശേഷം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ ഓസീസ് വനിതാ താരമെന്ന നേട്ടവും ബാർടിക്ക് സ്വന്തമാകും.
കോളിൻസിന്റെ വിജയവും ഏറെക്കുറെ അനായാസം തന്നെയായിരുന്നു. താരവും രണ്ട് സെറ്റ് മാത്രം നീണ്ട പോരാട്ടത്തിലാണ് വിജയം സ്വന്തമാക്കിയത്. സ്കോർ: 6-4, 6-.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ