ഏഴ് മാസത്തെ ഇടവേള; പൊരുതി ജയിച്ച് എറിക്‌സന്‍ കളത്തില്‍ മടങ്ങി എത്തുന്നു; വീണ്ടും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍

ഏഴ് മാസത്തെ ഇടവേള; പൊരുതി ജയിച്ച് എറിക്‌സന്‍ കളത്തില്‍ മടങ്ങി എത്തുന്നു; വീണ്ടും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: യൂറോ കപ്പ് പോരാട്ടത്തിനിടെ ഹൃദയാഘാതം വന്ന് മൈതാനത്ത് വീണുപോയ ഡെന്‍മാര്‍ക് മധ്യനിര താരം ക്രിസ്റ്റിയന്‍ എറിക്‌സന്‍ കളിക്കളത്തില്‍ തിരിച്ചെത്തുന്നു. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ മടങ്ങി വരവ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ബ്രെന്‍ഡ്‌ഫോര്‍ഡ് എഫ്‌സിയുമായി താരം കരാര്‍ ഒപ്പിട്ടു. ആറ് മാസത്തേക്കാണ് താരം ക്ലബുമായി കരാറിലെത്തിയത്. 

താരത്തിന്റെ വരവ് ബ്രെന്‍ഡ്‌ഫോര്‍ഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ സീസണ്‍ അവസാനിക്കുന്നത് വരെ എറിക്‌സന്‍ ക്ലബിനായി കളത്തിലിറങ്ങുമെന്ന് ബ്രെന്‍ഡ്‌ഫോര്‍ഡ് വ്യക്തമാക്കി. 

ബ്രെന്‍ഡ്‌ഫോര്‍ഡ് പരിശീലകന്‍ തോമസ് ഫ്രാങ്ക് കൗമാര കാലത്ത് എറിക്‌സനെ പരിശീലിപ്പിച്ചിട്ടുണ്ട്. ഡെന്‍മാര്‍ക് അണ്ടര്‍ 17 ടീമിന്റെ പരിശീലകനായി തോമസ് ഫ്രാങ്ക് പ്രവര്‍ത്തിച്ച സമയത്താണ് എറിക്‌സന്‍ അദ്ദേഹത്തിന്റെ കീഴില്‍ കളിച്ചത്. പിന്നാലെ 18ാം വയസില്‍ താരം ഡെന്‍മാര്‍ക് സീനിയര്‍ ടീമിലും അരങ്ങേറി. 

കഴിഞ്ഞ ഒരു ദശാബ്ദമായി യൂറോപ്യന്‍ ടോപ് ലെവല്‍ ഫുട്‌ബോളിലെ നിറ സാന്നിധ്യമായിരുന്നു എറിക്‌സന്‍. പ്രീമിയര്‍ ലീഗിലെ മുന്‍നിരക്കാരായ ടോട്ടനം ഹോട്‌സ്പര്‍ താരമായിരുന്ന എറിക്‌സന്‍ കഴിഞ്ഞ സീസണില്‍ ഇറ്റാലിയന്‍ സീരി എ വമ്പന്‍മാരായ ഇന്റര്‍ മിലാന്‍ ജേഴ്‌സിയിലാണ് കൡച്ചത്. 26 മത്സരങ്ങളില്‍ ഇന്റര്‍ മിലാന്‍ ജേഴ്‌സിയണിഞ്ഞ എറിക്‌സന്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷം ടീം സീരി എ കിരീടം നേടിയപ്പോള്‍ നിര്‍ണായക പങ്ക് വഹിച്ച് കളത്തിലുണ്ടായിരുന്നു. 

കഴിഞ്ഞ പത്ത് വര്‍ഷമായി ഡെന്‍മാര്‍ക്ക് ടീമിന്റേയും നെടുംതൂണായിരുന്നു താരം. രാജ്യത്തിനായി 109 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച എറിക്‌സന്‍ 36 ഗോളുകളും നേടി. 

യൂറോ കപ്പില്‍ ഫിന്‍ലന്‍ഡുമായുള്ള മത്സരത്തിനിടെയാണ് ഹൃദയാഘാതം വന്ന് താരം മൈതാനത്ത് വീണത്. ഉടന്‍ തന്നെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഏഴ് മാസമായി കളത്തില്‍ നിന്ന് വിട്ടുനിന്ന 29 കാരനായ താരത്തിന്റെ ഉജ്ജ്വല മടങ്ങി വരവാണ് ഇപ്പോഴത്തേത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com