പല്ലെക്കീല്‍: ശ്രീലങ്കന്‍ വനിതാ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. ബാറ്റിങിലും ബൗളിങിലും ഇന്ത്യന്‍ വനിതകള്‍ സൂപ്പര്‍ പ്രകടനമാണ് പുറത്തെടുത്തത്. പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ 173 റണ്‍സില്‍ പുറത്തായി. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യന്‍ വനിതകള്‍ ഓപ്പണര്‍മാരുടെ കരുത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 25.4 ഓവറില്‍ 174 റണ്‍സെടുത്ത് വിജയം സ്വന്തമാക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നില്‍.
ഓപ്പണര്‍മാരായ സ്മൃതി മന്ധാന (83 പന്തില്‍ പുറത്താകാതെ 94), ഷെഫാലി വര്‍മ (71 പന്തില്‍ പുറത്താകാതെ 71 റണ്‍സ്) എന്നിവര്‍ അര്‍ധ സെഞ്ച്വറികളുമായി പോരാട്ടം നയിച്ചു. സ്മൃതി 11 ഫോറുകളും ഒരു സിക്‌സും നേടിയപ്പോള്‍ ഷെഫാലി നാല് ഫോറും ഒരു സിക്‌സും പറത്തി.
ടോസ് നേടി ഇന്ത്യ ശ്രീലങ്കയെ ബാറ്റിങിന് വിടുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ബൗളര്‍മാരുടെ പ്രകടനം. ഇന്ത്യക്കായി രേണുക വര്‍മയാണ് തിളങ്ങിയത്. താരം 10 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ പിഴുതു. മേഘ സിങ്, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. രണ്ട് താരങ്ങളെ റണ്ണൗട്ടാക്കി.
ലങ്കന്‍ നിരയില്‍ വാലറ്റത്ത് അമ കാഞ്ചന പൊരുതി നിന്നു. താരം പുറത്താകാതെ 47 റണ്‍സെടുത്തു. നിലാക്ഷി ഡി സില്‍വ (32), ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടു (27), അനുഷ്‌ക സഞ്ജീവനി (25) എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്നത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ