ബിര്‍മിങ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റ് പോരാട്ടത്തിനിടെ ഇന്ത്യന്‍ ആരാധകര്‍ക്ക് നേരം ഒരു കൂട്ടര്‍ വംശീയ അധിക്ഷേപം നടത്തിയതായി ആരോപണം. ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ആരാധക കൂട്ടായ്മയായ ഭാരത് ആർമിയാണ് ആരോപണവുമായി രംഗത്തെത്തിയത്. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചു.
നിരവധി ആരോപണങ്ങളാണ് ഇതുസംബന്ധിച്ച് ട്വിറ്ററില്‍ നിറയുന്നത്. തങ്ങളെ വളരെ മോശം ഭാഷയില്‍ ഒരുകൂട്ടര്‍ വംശീയമായി അധിക്ഷേപിച്ചെന്നും ആളുകളെ ചൂണ്ടിക്കാണിച്ച് കൊടുത്തിട്ടു പോലും സുരക്ഷാ ജീവനക്കാരടക്കമുള്ളവര്‍ തങ്ങളോട് അവിടെ ഇരിക്കാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടയതെന്നും ആരോപണമുയര്‍ന്നു.
സംഭവിച്ച കാര്യങ്ങളില്‍ അങ്ങേയറ്റം ഖേദമുണ്ട്. ക്ഷമിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല സംഭവിച്ചത്. സംഭവത്തെക്കുറിച്ച് വിട്ടുവീഴ്ചയില്ലാതെ അന്വേഷണം നടത്തുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് അധികൃതര്‍ വ്യക്തമാക്കി.
വംശീയ അധിക്ഷേപം സംബന്ധിച്ച ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് ക്രിക്കറ്റില്‍ സ്ഥാനമില്ല. എഡ്ജ്ബാസ്റ്റണിലെ സഹപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ഗൗരവമായ അന്വേഷണം നടത്തും. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.
എഡ്ജ്ബാസ്റ്റണ്‍ മികച്ച അനുഭവം നല്‍കുന്ന ക്രിക്കറ്റ് സ്റ്റേഡിയാണ്. നല്ല അന്തരീക്ഷം ആരാധകര്‍ക്ക് നല്‍കാന്‍ കഠിനമായി തന്നെ പരിശ്രമിക്കുന്നു. ഏതെങ്കിലും തരത്തില്‍ വിവേചനം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതുസംബന്ധിച്ച് പരാതി നല്‍കാമെന്നും എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയം അധികൃതരും വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കാം
കോട്ടകെട്ടി റൂട്ട്, ബെയര്‍സ്‌റ്റോ; 150 റണ്‍സ് കൂട്ടുകെട്ട്; ഇന്ത്യ- ഇംഗ്ലണ്ട് പോര് ആവേശാന്ത്യത്തിലേക്ക്
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ