450 പന്തില്‍ 410 റണ്‍സ്! കൗണ്ടിയില്‍ പുതിയ ചരിത്രം; ലാറയ്ക്ക് ശേഷം സാം
ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടിയില്‍ പുതിയ ചരിത്രം രചിച്ച് ഗ്ലാമോര്‍ഗന്‍ ബാറ്റര്‍ സാം നോര്‍ത്ത്ഈസ്റ്റ്. ലെസ്റ്റര്‍ഷെയറിനെതിരായ പോരാട്ടത്തില്‍ സാം നോര്‍ത്ത്ഈസ്റ്റ് അടിച്ചെടുത്തത് 410 റണ്‍സ്! അതും പുറത്താകാതെ. താരത്തിന്റെ കരുത്തില്‍ ഗ്ലാമോര്‍ഗന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 795 റണ്‍സ്.
450 പന്തുകള്‍ നേരിട്ട് 45 ഫോറുകളും മൂന്ന് സിക്‌സും സഹിതമാണ് താരം ക്വാഡ്രബിള്‍ തികച്ചത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയന്‍ ലാറയ്ക്ക് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 400ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ മാത്രം താരമെന്ന അപൂര്‍വ നേട്ടവും താരം സ്വന്തമാക്കി.
അന്താരാഷ്ട്ര ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ലാറയുടെ പേരിലാണ്. 2004ല്‍ ഇംഗ്ലണ്ടിനെതിരെ 401 റണ്‍സാണ് ലാറ അടിച്ചെടുത്തത്. കൗണ്ടി ക്രിക്കറ്റിലെ ഉയർന്ന സ്കോറും ലാറയുടെ പേരിൽ തന്നെ. 501 റൺസാണ് ഇതിഹാസം അടിച്ചെടുത്തത്. 1994ൽ ഡ്യുറം ടീമിനെതിരായ കൗണ്ടി പോരാട്ടത്തിൽ വാർവിക്ഷെയറിന് വേണ്ടിയായിരുന്നു ലാറയുടെ അസാധ്യ പ്രകടനം. അന്ന് ലാറയും പുറത്താകാതെ നിന്നു.
ഒന്‍പത് റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായ അവസ്ഥയിലാണ് സാം ക്രീസിലെത്തിയത്. തരത്തിന് പിന്തുണ നല്‍കി കോളിന്‍ ഇന്‍ഗ്രാമും ബാറ്റ് വീശിയതോടെ ഗ്ലാമോര്‍ഗന്‍ ഡ്രൈവിങ് സീറ്റിലായി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 306 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്‍ഗ്രാം സെഞ്ച്വറി (139) നേടി.
പിന്നീട് ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്രിസ് കുക്കും സാമിനെ പിന്തുണച്ചു. താരവും സെഞ്ച്വറി നേടി. 191 റണ്‍സുമായി ക്രിസ് കുക്ക് പുറത്താകാതെ നിന്നു.
നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ലെസ്റ്റര്‍ഷെയര്‍ 584 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ലെസ്റ്റര്‍ നിലവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലാണ്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ