സിഡ്നി: ഒക്ടോബറില്‍ തുടങ്ങാനിരിക്കുന്ന ടി20 ലോകകപ്പിലെ വിജയിയെ പ്രവചിച്ച് മുന്‍ ഓസീസ് നായകനും ബാറ്റിങ് ഇതിഹാസവുമായ റിക്കി പോണ്ടിങ്. ഇത്തവണ ഓസ്ട്രേലിയ്ക്ക് തന്നെ കിരീടമെന്നാണ് പോണ്ടിങിന്റെ പ്രവചനം. ഇന്ത്യയായിരിക്കും ഫൈനലിൽ ഓസീസിന്റെ എതിരാളികളായി എത്തുക എന്നും മുൻ നായകൻ പ്രവചിക്കുന്നു.
ഇന്ത്യയെ വീഴ്ത്തി ഓസ്ട്രേലിയ കിരീടം നേടും. ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ ഓസീസിന് മുന്‍തൂക്കമുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യക്കും ഓസ്‌ട്രേലിയക്കും പുറമേ ഇംഗ്ലണ്ടും ലോകകപ്പില്‍ മികച്ച മുന്നേറ്റം നടത്തും. ഇംഗ്ലണ്ട് മികച്ച വൈറ്റ് ബോള്‍ ടീമാണ്. നിലവിൽ കടലാസിലെങ്കിലും ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് ടീമുകളാണ് മുന്നിലുള്ളത്. മൂന്ന് ടീമുകളിലും മികച്ച മാച്ച് വിന്നർമാരുണ്ട്.
അതേസമയം പാകിസ്ഥാൻ കിരീടം നേടാൻ ഒരു സാധ്യതയുമില്ലെന്നും പോണ്ടിങ് പറയുന്നു. ബാബര്‍ അസം ടൂര്‍ണമെന്റില്‍ തിളങ്ങിയില്ലെങ്കില്‍ അവര്‍ക്ക് കിരീടം നേടാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. ഈ ലോകകപ്പില്‍ വിജയിച്ച് പാകിസ്ഥാന്‍ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കുമെന്ന് ഈയിടെ മുന്‍ പാകിസ്ഥാന്‍ താരം വഖര്‍ യൂനിസ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ പോണ്ടിങ് സാധ്യത ഒട്ടും കൽപ്പിക്കുന്നില്ല.
ലോകകപ്പ് പോലൊരു ടൂര്‍ണമെന്റ് വിജയിക്കാന്‍ അല്‍പ്പം ഭാഗ്യം വേണമെന്ന് പോണ്ടിങ് പറയുന്നു. ടി20 ഫോർമാറ്റിനോട് വളരെ അധികം താത്പര്യം കാണിക്കുന്ന ടീമുകളാണ് ന്യൂസിലൻഡ്, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് എന്നിവ. ഈ മൂന്ന് ടീമുകളിലൊന്ന് ഫൈനലിലെത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ