ന്യൂഡല്‍ഹി: അര്‍ജുന്‍ ടെണ്ടുല്‍ക്കറെ സച്ചിനുമായി താരതമ്യപ്പെടുത്തരുതെന്ന് ഇന്ത്യന്‍ ഇതിഹാസ താരം കപില്‍ ദേവ്. സമ്മര്‍ദം താങ്ങാനാവാതെ ഡോണ്‍ ബ്രാഡ്മാന്റെ മകന്‍ പേര് മാറ്റിയ സംഭവം ചൂണ്ടിയാണ് കപില്‍ ദേവിന്റെ വാക്കുകള്‍.
എല്ലാവരും എന്തുകൊണ്ടാണ് അര്‍ജുനെ കുറിച്ച് സംസാരിക്കുന്നത്? കാരണം അവന്‍ സച്ചിന്റെ മകനാണ്. അവന്‍ അവന്റേതായ രീതിയില്‍ കളിക്കട്ടെ. സച്ചിനുമായി താരതമ്യം ചെയ്യേണ്ടതില്ല. ടെണ്ടുല്‍ക്കര്‍ എന്ന് പേരിനൊപ്പം ഉള്ളത് ചിലപ്പോള്‍ ദോഷമാവും. ഡോണ്‍ ബ്രാഡ്മാന്റെ മകന്‍ സമ്മര്‍ദം താങ്ങാനാവാതെ പേര് മാറ്റിയത് നമ്മള്‍ കണ്ടതാണ്. ബ്രാഡ്മാനെ പോലെ അവനുമാവും എന്ന് എല്ലാവരും പ്രതീക്ഷിച്ചു, കപില്‍ ദേവ് പറയുന്നു.
അര്‍ജുന്‍ ചെറിയ കുട്ടിയാണ്. അവന്റെ മേല്‍ സമ്മര്‍ദം നല്‍കരുത്. സച്ചിന്‍ അവന്റെ പിതാവാണ് എന്ന് കരുതി അര്‍ജുന്റെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ നമുക്കാവില്ല. അര്‍ജുന്‍ ഒന്നും തെളിയിക്കേണ്ടതില്ല. സച്ചിന്റെ 50 ശതമാനമെങ്കിലും ആയാല്‍ പോലും അതിനേക്കാള്‍ വലുത് വേണ്ടിവരില്ല. മഹാനായ താരമാണ് സച്ചിന്‍ എന്നതിനാല്‍ മകന്റെ മേലും അങ്ങനെയൊരു പ്രതീക്ഷ വന്ന് ചേരുകയാണ്, കപില്‍ ദേവ് ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സ് ബൗളിങ് കോച്ച് ഷെയ്ന്‍ ബോണ്ടും എന്തുകൊണ്ട് അര്‍ജുനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് വിശദീകരിച്ചിരുന്നു. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും അര്‍ജുന്‍ മെച്ചപ്പെടാനുണ്ട് എന്നാണ് ബോണ്ട് അഭിപ്രായപ്പെട്ടത്. എല്ലാവര്‍ക്കും കളിക്കാന്‍ അവസരം ലഭിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ പ്ലേയിങ് ഇലവനിലെ സ്ഥാനം നമ്മള്‍ നേടിയെടുക്കേണ്ടതാണ് എന്നും ബോണ്ട് ചൂണ്ടിക്കാണിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ