ലോര്‍ഡ്‌സ്: ക്യാപ്റ്റന്‍സി ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ജയത്തിലേക്ക് എത്തിച്ച് ബെന്‍ സ്റ്റോക്ക്‌സ്. ലോര്‍ഡ്‌സില്‍ രണ്ടാം ഇന്നിങ്‌സില്‍ 115 റണ്‍സോടെ പുറത്താവാതെ നിന്ന മുന്‍ നായകന്‍ റൂട്ടാണ് ഇവിടെ സ്റ്റോക്ക്‌സിനെ ജയത്തോടെ തുടങ്ങാനും ഇംഗ്ലണ്ടിനെ വിജയ വഴിയിലേക്ക് എത്തിക്കാനും തുണയായത്.
രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് മുന്‍പില്‍ വെച്ച 277 റണ്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു. 170 പന്തില്‍ നിന്ന് 12 ഫോറിന്റെ അകമ്പടിയോടെയാണ് റൂട്ട് 115 റണ്‍സോടെ പുറത്താവാതെ നിന്നത്. 92 പന്തില്‍ നിന്ന് 32 റണ്‍സ് എടുത്ത് റൂട്ടിന് മികച്ച പിന്തുണ നല്‍കാന്‍ ബെന്‍ ഫോക്‌സിന് കഴിഞ്ഞു. റൂട്ടിന്റെ 26ാമത്തെ ടെസ്റ്റ് സെഞ്ചുറിയാണ് ഇത്. 10,000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടവും റൂട്ട് ഇവിടെ പിന്നിട്ടു.
റൂട്ട്-സ്‌റ്റോക്ക്‌സ് കൂട്ടുകെട്ടാണ് കിവീസിന് വിനയായത്
69-4 എന്ന നിലയില്‍ മൂന്നാം ദിനം ഇംഗ്ലണ്ട് ബാറ്റിങ്ങില്‍ തകര്‍ച്ച നേരിട്ടപ്പോള്‍ വന്ന റൂട്ട്-സ്‌റ്റോക്ക്‌സ് കൂട്ടുകെട്ടാണ് കിവീസിന് വിനയായത്. 90 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കണ്ടെത്തിയത്. എന്നാല്‍ 54 റണ്‍സില്‍ നില്‍ക്കെ സ്‌റ്റോക്ക്‌സ് മടങ്ങിയത് ഇംഗ്ലണ്ടിനെ ആശങ്കപ്പെടുത്തിയിരുന്നു. ബാറ്റിങ് തകര്‍ച്ചയിലേക്ക് ഇംഗ്ലണ്ട് വീഴുമോ എന്നതായിരുന്നു ആശങ്ക.
എന്നാല്‍ റൂട്ടിനൊപ്പം നിന്ന് ഫോക്‌സും കിവീസ് പേസര്‍മാരെ അതിജീവിച്ചപ്പോള്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് ലീഡ് കണ്ടെത്തി. നാലാം ദിനം തുടക്കത്തില്‍ തന്നെ ന്യൂ ബോള്‍ എടുക്കാന്‍ അമ്പയര്‍മാര്‍ക്ക് മേല്‍ കിവീസ് ക്യാപ്റ്റന്‍ വില്യംസണ്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും അമ്പയര്‍ തയ്യാറായില്ല.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് 132 റണ്‍സില്‍ അവസാനിച്ചിരുന്നു. 4 വീതം വിക്കറ്റ് വീഴ്ത്തിയ ആന്‍ഡേ്‌സനും പോട്‌സും ചേര്‍ന്നാണ് ന്യൂസിലന്‍ഡിനെ ഒന്നാം ഇന്നിങ്‌സില്‍ തകര്‍ത്തത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ കാത്തിരുന്നതും ബാറ്റിങ് തകര്‍ച്ചയാണ്. 141 റണ്‍സിന് ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിച്ചു.
രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തിലും ന്യൂസിലന്‍ഡിന് ബാറ്റിങ് തകര്‍ച്ച നേരിട്ടു. എന്നാല്‍ ഡാരില്‍ മിച്ചലും ബ്ലണ്ടലും ചേര്‍ന്ന് കണ്ടെത്തി കൂട്ടുകെട്ട് കിവീസിനെ കരകയറ്റി. ന്യൂസിലന്‍ഡ് 56-4 എന്ന നിലയില്‍ നില്‍ക്കെ ഒന്നിച്ച സഖ്യം സ്‌കോര്‍ 251ല്‍ എത്തിയപ്പോഴാണ് പിരിഞ്ഞത്. മിച്ചല്‍ 108 റണ്‍സ് നേടിയപ്പോള്‍ സെഞ്ചുറിക്ക് അരികെ 108 റണ്‍സില്‍ ന്യൂസിലന്‍ഡ് വീണു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ