ലണ്ടൻ: ഐപിഎല്ലിൽ റയാൻ പരാഗിനെ ബാറ്റിങ്ങിന് ഇറക്കാനായി രവിചന്ദ്രൻ അശ്വിനും രാജസ്ഥാൻ റോയൽസും പയറ്റിയ റിട്ടയേഡ് ഔട്ട് തന്ത്രം ശ്രദ്ധേയമായിരുന്നു. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ അവസാന ഓവറുകളിലായിരുന്നു രാജസ്ഥാന്റെ ഈ തന്ത്രം. ആദ്യം ക്രീസിൽ അന്ന് അശ്വിന് ഒപ്പമുണ്ടായിരുന്ന ഷിമ്രോൺ ഹെറ്റ്മെയറിൽ പോലും അമ്പരപ്പുണ്ടാക്കിയിരുന്നെങ്കിലും പിന്നീടാണ് അതൊരു തന്ത്രമാണെന്ന് മനസിലായത്.
ഇപ്പോഴിതാ ആ തന്ത്രം ഒരു കളിയിൽ രണ്ട് തവണ പ്രയോഗിക്കപ്പെട്ടിരിക്കുകയാണ്. ഇംഗ്ലണ്ടിൽ നടക്കുന്ന ടി20 ബ്ലാസ്റ്റിലാണ് റിട്ടയേഡ് ഔട്ടിന് ആരാധകർ ഇപ്പോൾ വീണ്ടും സാക്ഷികളായിരിക്കുന്നത്. ടീമിലെ മറ്റൊരു താരത്തിനു ബാറ്റിങ്ങിന് ഇറങ്ങുന്നതിനായി ഔട്ടാകാതെ തന്നെ ബാറ്റർ സ്വയം പവിലിയനിലേക്കു മടങ്ങുന്ന ടീം തന്ത്രമാണു റിട്ടയേഡ് ഔട്ട് എന്നത്.
കഴിഞ്ഞ ദിവസം നടന്ന നോട്ടിങ്ഹാംഷയർ– ബിർമ്മിങ്ഹാം ബിയേഴ്സ് മത്സരത്തിലാണ് രണ്ട് ടീമിലേയും ഒരോ താരങ്ങൾ സമാന തന്ത്രങ്ങളിലൂടെ ക്രീസ് വിട്ടത്. ബിർമ്മിങ്ഹാം ബിയേഴ്സ് ക്യാപ്റ്റൻ കാർലോസ് ബ്രാത്ത്‌വെയ്റ്റ്, എതിർ ടീം ബാറ്റർ സമിത് പട്ടേൽ എന്നിവരാണു ഡെത്ത് ഓവറുകളിൽ റിട്ടയേഡ് ഔട്ടായത്. മഴമൂലം വെട്ടിച്ചുരുക്കിയ മത്സരത്തിലാണ് ഇത്തരത്തിലുള്ള തന്ത്രം വീണ്ടും നടപ്പായത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ബിയേഴ്സിനായി അഞ്ചാം ഓവറിൽ ബാറ്റിങ്ങിന് ഇറങ്ങിയ ബ്രാത്ത്‌വെയ്റ്റ് 11 പന്തിൽ രണ്ട് ഫോറും ഒരു സിക്സും അടക്കം 17 റൺസെടുത്തു. എന്നാൽ ടീം സ്കോർ 80– 4ൽ എത്തി നിൽക്കെ ഏഴാം ഓവർ അവസാനിച്ചതോടെ ബ്രാത്ത്‌വെയ്റ്റ് റിട്ടയേഡ് ഔട്ടായി. പകരം ഇറങ്ങിയ സാം ഹെയ്ന് ഒരു പന്തു പോലും നേരിടേണ്ടിവന്നില്ല.
നോട്ടിങ്ഹാംഷയർ ബാറ്റിങ്ങിനിടെ അവസാന ഓവറിൽ ജയത്തിനു 15 റൺസ് വേണമെന്നിരിക്കെ ബാറ്റിങ്ങിന് ഇറങ്ങിയ സമിത് പട്ടേൽ രണ്ട് പന്തിൽ രണ്ട് റൺസ് എടുത്തു നിൽക്കെ റിട്ടയേഡ് ഔട്ടായി മടങ്ങി. പകരം ഇറങ്ങിയ ടോം മൂറെസ് ഒരു സിക്സർ നേടിയെങ്കിലും നോട്ടിങ്ഹാംഷയർ മത്സരം ഒരു റൺസിനു തോറ്റു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates