‘പച്ചക്കള്ളമാണ് അയാൾ പറയുന്നത്; കളിക്കില്ലെന്ന് എഴുതി നൽകി‘- തമീം ഇഖ്ബാലിനെതിരെ രൂക്ഷ വിമർശനം; ബം​ഗ്ലാദേശ് ക്രിക്കറ്റിൽ വിവാദം

2020 മാർച്ച് ഒൻപതിനു സിംബാബ്‌വെയ്ക്കെതിരെയാണ് ബംഗ്ലദേശിനായുള്ള അവസാന ടി20 മത്സരം തമീം കളിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ധാക്ക: ടി20 ക്രിക്കറ്റിലെ തന്റെ ഭാവിയുമായി ബന്ധപ്പെട്ട് ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആശയവിനിമയത്തിന് തയ്യാറാകുന്നില്ലെന്ന കടുത്ത ആരോപണമുന്നയിച്ച് തമീം ഇഖ്ബാൽ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ഇതിന് കടുത്ത ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് നസ്മുൽ ഹസൻ. 

തന്റെ ഭാവി സംബന്ധിച്ച് ബോർഡ് ആശയ വിനിമയത്തിനു തയാറാകുന്നില്ല. പലതവണ ഇതിനായി താൻ ശ്രമിച്ചതാണെന്നുമായിരുന്നു തമീം ഇക്ബാലിന്റെ ആരോപണം.

2020 മാർച്ച് ഒൻപതിനു സിംബാബ്‌വെയ്ക്കെതിരെയാണ് ബംഗ്ലദേശിനായുള്ള അവസാന ടി20 മത്സരം തമീം കളിച്ചത്. തുടര്‍ന്നു കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഏറെനാൾ രാജ്യാന്തര മത്സരങ്ങൾ നഷ്ടമായി. 2021 ടി20 ലോകകപ്പിനുള്ള ടീമിൽ നിന്നു തമീം പിന്മാറിയിരുന്നു.

എന്നാൽ ദേശീയ ടീമിലേക്കു മടങ്ങിയെത്തുന്നതിന്റെ അനിവാര്യത തമീമിനെ ബോധ്യമാക്കാൻ ബോർഡിന്റെ ഭാഗത്തു നിന്നു പല ഇടപെടലും ഉണ്ടായതായി നസ്മുൽ ഹസൻ പറയുന്നു. 

‘ടി20യിലെ ഭാവിയുമായി ബന്ധപ്പെട്ട് തമീമുമായി ആശയവിനിമയം നടത്തിയിട്ടില്ല എന്ന ആരോപണം കളവാണ്. അദ്ദേഹത്തെ കുറഞ്ഞത് നാല് തവണ എങ്കിലും എന്റെ വീട്ടിലേക്കു ക്ഷണിച്ചു. അതിനു ശേഷം ടി20 മത്സരങ്ങൾ കളിക്കാൻ തയാറാകണം എന്നും ആവശ്യപ്പെട്ടു. ബോർഡിലെ മറ്റു പല അംഗങ്ങളും ഇതേ കാര്യം തമീമിനോട് അഭ്യർഥിച്ചിരുന്നു. എന്നാൽ കളിക്കാനില്ല എന്നായിരുന്നു അപ്പോൾ തമീമീന്റെ നിലപാട്. ഇപ്പോൾ അയാൾ എന്താണു പറയുന്നതെന്നു നോക്കൂ.‘ 

‘തമീമിന്റെ മനസു മാറ്റാൻ പലവട്ടം ശ്രമിച്ചു. എന്നാൽ കളിക്കാനില്ല എന്ന് അദ്ദേഹം എഴുതി നൽകുകയായിരുന്നു. ഇവിടെ എന്താണ് ആശയക്കുഴപ്പം എന്നു മനസിലാകുന്നില്ല. തമീമിന് എന്താണു പറയാനുള്ളത് എന്ന് ആദ്യം കേൾക്കെട്ടെ. അതിനു ശേഷം ഞങ്ങളുടെ പക്കലുള്ള തെളിവു പുറത്തുവിടാൻ തയ്യാറാണ്.‘

‘തമീം ടി20 മത്സരങ്ങൾ കളിക്കണം എന്നാണു ഞങ്ങളുടെ ആഗ്രഹം. തമീം കളിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. ലോകകപ്പിൽ കളിക്കാൻ തമീമിന് ആഗ്രഹമുണ്ടെങ്കിൽ വിൻഡീസിനെതിരെ നടക്കുന്ന ടി20 പരമ്പരയിൽ തമീം കളിക്കേണ്ടി വരും’– നസ്മുൽ ഹസൻ വ്യക്തമാക്കി.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com