'ഇനി വലത് കൈകൊണ്ട് ടോസിടും'; തുടരെ നാലാം തവണയും ടോസ് നഷ്ടപ്പെട്ടതോടെ ഋഷഭ് പന്ത് 

ആദ്യ രണ്ട് കളിയിലും തോല്‍വി വഴങ്ങിയതിന് ശേഷം ടീമിനെ തുടരെ ജയത്തിലേക്ക് നയിക്കാന്‍ ഋഷഭ് പന്തിന് കഴിഞ്ഞു
ഋഷഭ് പന്ത്, ബവുമ/ഫോട്ടോ: എഎഫ്പി
ഋഷഭ് പന്ത്, ബവുമ/ഫോട്ടോ: എഎഫ്പി

രാജ്‌കോട്ട്: ആദ്യ രണ്ട് കളിയിലും തോല്‍വി വഴങ്ങിയതിന് ശേഷം ടീമിനെ തുടരെ ജയത്തിലേക്ക് നയിക്കാന്‍ ഋഷഭ് പന്തിന് കഴിഞ്ഞു. എന്നാല്‍ ടോസിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന് അത് സാധിച്ചിട്ടില്ല. ആദ്യ നാല് മത്സരങ്ങളിലും ടോസ് നഷ്ടം. ഇതോടെ അടുത്ത മത്സരത്തില്‍ വലത് കൈകൊണ്ട് ടോസിടും എന്നാണ് പന്ത് പറയുന്നത്. 

നാല് കളിയിലും ടോസ് നഷ്ടപ്പെട്ടതോടെ ഈ മത്സരങ്ങളിലെല്ലാം ഇന്ത്യക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടതായി വന്നു. ഇതില്‍ ഡല്‍ഹിയില്‍ ആദ്യം ബാറ്റ് ചെയ്ത് 200ന് മുകളില്‍ സ്‌കോര്‍ എത്തിച്ചിട്ടും ഇന്ത്യക്ക് പ്രതിരോധിക്കാനായില്ല. രണ്ടാമത്തെ മത്സരത്തില്‍ 148 റണ്‍സ് ആണ് ഇന്ത്യക്ക് കണ്ടെത്താനായത്. വിശാഖപട്ടണത്തേക്ക് വന്നപ്പോള്‍ 180 റണ്‍സ് കണ്ടെത്താനും അത് പ്രതിരോധിക്കാനും ഇന്ത്യക്കായി. 

ബാംഗ്ലൂരിലെ അവസാന ട്വന്റി20 നിര്‍ണായകം, ടോസും

വിശാഖപട്ടണത്തേത് പോലെ രാജ്‌കോട്ടിലും ബൗളര്‍മാര്‍ മികവ് കാണിച്ചതോടെയാണ് ഇന്ത്യക്ക് തുടരെ രണ്ടാം ജയം നേടി പരമ്പരയില്‍ ഒപ്പമെത്താനായത്. ബാംഗ്ലൂരിലെ അവസാന ട്വന്റി20 നിര്‍ണായകമാണ്. ഇവിടെ ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാകും. അവിടെ പന്തിന് ടോസ് നേടാനും സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ 82 റണ്‍സിന്റെ ജയം നേടിയതിന് പിന്നാലെ ഹര്‍ദിക് പാണ്ഡ്യയേയും ദിനേശ് കാര്‍ത്തിക്കിനേയും പന്ത് പ്രശംസിച്ചു. ഹര്‍ദിക് ബാറ്റ് ചെയ്ത വിധം സന്തോഷിപ്പിക്കുന്നു. നേരെ തന്നെ കാര്‍ത്തിക് ആക്രമിക്കാന്‍ തുടങ്ങി. അത് ഞങ്ങളില്‍ പോസിറ്റിവിറ്റി നല്‍കി, ഇന്ത്യന്‍ ക്യാപ്റ്റന്‍ പറയുന്നു. 

ബാറ്റിങ്ങിലെ തന്റെ മോശം ഫോമിനെ കുറിച്ചും പന്ത് പ്രതികരിച്ചു. ഒരു വ്യക്തി എന്ന നിലയില്‍ ചില മേഖലകളില്‍ എനിക്ക് മെച്ചപ്പെടേണ്ടതുണ്ട്. എന്നാല്‍ അധികം ആശങ്കപ്പെടേണ്ടതില്ല. പോസിറ്റീവ് ഘടങ്ങള്‍ ഉള്‍ക്കൊണ്ട് മെച്ചപ്പെടാന്‍ ശ്രമിക്കും. ബാംഗ്ലൂരില്‍ എന്താണ് സംഭവിക്കുക എന്ന് നമുക്ക് നോക്കാം. ഞങ്ങളുടെ 100 ശതമാനവും നല്‍കാനാണ് ശ്രമം എന്നും പന്ത് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com