ബംഗളൂരു: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലെ അഞ്ചാം മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന അവസാന മത്സരമാണ് മഴയിൽ ഒലിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 എന്ന നിലയിൽ ഇരു ടീമുകളും തമ്മിൽ ഒപ്പത്തിനൊപ്പം പിരിഞ്ഞു.
മത്സരം ഉപേക്ഷിച്ചതോടെ ടിക്കറ്റ് ഉടമകള്‍ക്കുള്ള റീഫണ്ട് പ്രഖ്യാപിച്ച് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍. ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം അസോസിയേഷന്‍ മടക്കി നല്‍കും.
അഞ്ചാം മത്സരത്തില്‍ ആകെ 21 പന്തുകള്‍ മാത്രമാണ് എറിയാനായത്. കളി ഉപേക്ഷിക്കുമ്പോള്‍ ഇന്ത്യ 3.3 ഓവറില്‍ രണ്ട് വിക്കറ്റിന് 28 റണ്‍സെന്ന നിലയിലായിരുന്നു. ടോസിനു ശേഷം മഴ പെയ്തതോടെ 50 മിനിറ്റ് വൈകിയാണ് കളി ആരംഭിച്ചത്. 19 ഓവറാക്കി ചുരുക്കിയ മത്സരം 3.3 ഓവര്‍ ആയപ്പോഴേക്കും രസംകൊല്ലിയായി വീണ്ടും മഴയെത്തിയതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
മത്സരത്തില്‍ ഒരു പന്തെങ്കിലും എറിഞ്ഞിട്ടുണ്ടെങ്കില്‍ ടിക്കറ്റിന്റെ പണം തിരികെ നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ ക്രിക്കറ്റ് ആരാധകരോടുള്ള പ്രതിബദ്ധത കണക്കിലെടുത്ത് 50 ശതമാനം തുക തിരികെ നല്‍കാന്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അസോസിയേഷന്‍ ട്രഷററും ഔദ്യോഗിക വക്താവുമായ വിനയ് മൃത്യുഞ്ജയ വ്യക്തമാക്കി. റീഫണ്ടുമായി ബന്ധപ്പെട്ട തീയതിയും സമയവും പിന്നീട് അറിയിക്കുമെന്നും എല്ലാ ടിക്കറ്റ് ഉടമകളും യഥാര്‍ഥ ടിക്കറ്റുമായി എത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം
മികച്ച ഫോം, പരമ്പരയുടെ താരം; പുതിയ റെക്കോര്‍ഡിട്ട് ഭുവനേശ്വര്‍ കുമാര്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ