മുംബൈ: അയര്‍ലന്‍ഡിന് എതിരെ ട്വന്റി20 കളിക്കുന്ന ഇന്ത്യന്‍ സംഘത്തെ തന്നെ ഇന്ത്യ ഇംഗ്ലണ്ടിലേക്കും അയക്കുമെന്ന് സൂചന. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റും ട്വന്റി20യും തമ്മില്‍ ഒരു ദിവസത്തെ ഇടവേള മാത്രമാണ് ഉള്ളത്. ഇതേ തുടര്‍ന്നാണ് അയര്‍ലന്‍ഡില്‍ കളിക്കുന്ന ടീമിനെ ഇംഗ്ലണ്ടിലേക്കും അയക്കാന്‍ ബിസിസിഐ ആലോചിക്കുന്നത്.
രണ്ട് ട്വന്റി20യാണ് ഇന്ത്യ അയര്‍ലന്‍ഡിന് എതിരെ കളിക്കുന്നത്. ജൂണ്‍ 26, 28 തിയതികളിലായാണ് ഇത്. ജൂലൈ ഒന്ന് മുതല്‍ ജൂലൈ ഏഴ് വരെയാണ് ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ്. ജൂലൈ 7ന് ട്വന്റി20 പരമ്പര ആരംഭിക്കും. ടെസ്റ്റ് കളിച്ച അതേ താരങ്ങളെ ഒരു ദിവസത്തെ മാത്രം ഇടവേളയില്‍ ട്വന്റി20ക്ക് ഇറക്കാന്‍ താത്പര്യം ഇല്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇതോടെ മലയാളി താരം സഞ്ജു സാംസണിനും ഇംഗ്ലണ്ടില്‍ കളിക്കാനുള്ള അവസരം തെളിയുന്നു. അയര്‍ലന്‍ഡിന് എതിരെ രണ്ട് ട്വന്റി20 മാത്രമുള്ളപ്പോള്‍ പ്ലേയിങ് ഇലവിലേക്ക് എത്താന്‍ സഞ്ജുവിന് സാധിക്കുമോ എന്ന ആശങ്ക ഉടലെടുത്തിരുന്നു. നിലവിലെ റിപ്പോര്‍ട്ടുകള്‍ വെച്ച് അയര്‍ലന്‍ഡില്‍ കളിക്കാനായില്ലെങ്കിലും സഞ്ജുവിന് ഇംഗ്ലണ്ടില്‍ കളിക്കാന്‍ കഴിഞ്ഞേക്കും.
മൂന്ന് ഏകദിനവും മൂന്ന് ട്വന്റി20യുമാണ് ഇന്ത്യ ടെസ്റ്റിന് പിന്നാലെ ഇംഗ്ലണ്ടിന് എതിരെ കളിക്കുന്നത്. നേരത്തെ ന്യൂസിലന്‍ഡിന് എതിരായ ടെസ്റ്റിന് ഇടയില്‍ ഇംഗ്ലണ്ട് നെതര്‍ലന്‍ഡ്‌സിന് എതിരെ ഏകദിന പരമ്പര കളിച്ചിരുന്നു. ഇന്ത്യക്കെതിരേയും രണ്ട് ടീമിനെയാണ് ടെസ്റ്റിലും ഏകദിനത്തിലും ഇംഗ്ലണ്ട് ഇറക്കുക.
ഈ വാർത്ത കൂടി വായിക്കാം
രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന് സെഡ് പ്ലസ് സുരക്ഷ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ