ഇസ്‌ലാമബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ സീനിയർ താരങ്ങൾക്കും മുൻ താരങ്ങൾക്കുമെതിരെ ഗുരുതര ആരോപണവുമായി പാക് ഓപ്പണിങ് ബാറ്റർ അഹമ്മദ് ഷെഹ്സാദ്. സീനിയർ താരങ്ങൾക്ക് ടീമിലെ മറ്റുള്ളവർ നന്നായിക്കാണുന്നതു സഹിക്കില്ലെന്ന ഷെഹ്സാദ് തുറന്നടിച്ചു. 2016നു ശേഷം രാജ്യാന്തര ക്രിക്കറ്റിൽ ഷെഹ്സാദ് സജീവമല്ല. ക്രിക്കറ്റ് പാകിസ്ഥാനോട് സംസാരിക്കവേയാണ് താരത്തിന്റെ ഗുരുതര ആരോപണം.
ടീമിലെ ആരെങ്കിലും നേട്ടങ്ങൾ സ്വന്തമാക്കുന്നത് സീനിയർ താരങ്ങൾക്കും മുൻ താരങ്ങൾക്കും അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണെന്ന് ഷെഹസാദ് പറയുന്നു. ഇന്ത്യൻ ക്രിക്കറ്റിൽ ഇങ്ങനെയല്ലെന്നും ധോനി പിന്തുണച്ചതിനാലാണ് വിരാട് കോഹ്‌ലി ലോക ക്രിക്കറ്റിലെ വലിയ താരമായി മാറിയതെന്നും ഷെഹ്സാദ് പറഞ്ഞു.
‘കോഹ്‌ലിയുടെ ക്രിക്കറ്റ് കരിയറിൽ നിർണായക വഴിത്തിരിവുണ്ടായത് ധോനി കാരണമാണ്. പാകിസ്ഥാനിൽ സ്വന്തം ആളുകൾക്കു തന്നെ നിങ്ങളുടെ ഉയർച്ച അസ്വസ്ഥത ഉണ്ടാക്കും. ക്രിക്കറ്റിൽ ആരെങ്കിലും നേട്ടങ്ങൾ കൈവരിക്കുന്നതു ഞങ്ങളുടെ സീനിയർ താരങ്ങൾക്കും മുൻ ക്രിക്കറ്റർമാർക്കും അസ്വസ്ഥത ഉണ്ടാക്കും. പാകിസ്ഥാൻ ക്രിക്കറ്റിന്റെ ഏറ്റവും വലിയ കഷ്ടവും ഇതുതന്നെയാണ്. ഇക്കാര്യം ഞാൻ നേരത്തെയും പറഞ്ഞിട്ടുണ്ട്.’
‘കഴിഞ്ഞ രണ്ട് വർഷക്കാലമായി ബാറ്റിങ് ഫോം കണ്ടെത്താൻ വിരാട് കോഹ്‌ലിക്കു കഴിയുന്നില്ല. പക്ഷേ രണ്ട് മത്സരങ്ങളുടെ പ്രകടനത്തിന്റെ പേരിൽ ടീമിൽ നിന്നു പുറത്തായ ആളാണ് ഞാൻ. ഫൈസലാബാദിലെ ടൂർണമെന്റിൽ നല്ല പ്രകടനം പുറത്തെടുക്കാനാണ് എന്നോട് ആവശ്യപ്പെട്ടത്. ടൂർണമെന്റിൽ ഏറ്റവും അധികം റൺസ് നേടിയതു ഞാനാണ്. എന്നിട്ടും എനിക്ക് വീണ്ടും അവസരം ലഭിച്ചില്ല.‘
ഇനിയും ഏറെ കാര്യങ്ങൾ എനിക്ക് പറയാനുണ്ട്. പക്ഷേ തത്കാലം മിണ്ടാതിരിക്കാനാണ് തീരുമാനം. ചിലരുടെ വാക്കുകൾ എന്ന വളരെയധികം വേദനിപ്പിച്ചു. ചില സഹ താരങ്ങൾ എന്റെ പേരു ചീത്തയാക്കുന്നതു മാത്രം ലക്ഷ്യമിട്ട് എന്നെ ഉമർ അക്മലുമായി ബന്ധപ്പെടുത്തി സംസാരിക്കുക പോലും ചെയ്തു’– ഷെഹ്സാദ് ചൂണ്ടിക്കാട്ടി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ