എഡ്ജ്ബാസ്റ്റണ്‍: കോവിഡ് നെഗറ്റീവായിട്ടില്ലെങ്കിലും രോഹിത് ശര്‍മയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വ്യാഴാഴ്ച വൈകുന്നേരം വരെ കാത്തിരിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. 36 മണിക്കൂര്‍ കൂടി മുന്‍പിലുണ്ടെന്നാണ് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് മുന്‍പായി മാധ്യമങ്ങളെ കാണാനെത്തിയപ്പോള്‍ ദ്രാവിഡ് പ്രതികരിച്ചത്.
മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് രോഹിത്. ഇതുവരെ രോഹിത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. പ്ലേയിങ് ഇലവനിലേക്ക് എത്താന്‍ രോഹിത്തിന്റെ കോവിഡ് ഫലം നെഗറ്റീവാകണം. ഞങ്ങളത് നിരീക്ഷിക്കുകയാണ്. ബുധനാഴ്ച രാത്രിയോടെ രോഹിത്തിന് കോവിഡ് പരിശോധനയുണ്ട്. വ്യാഴാഴ്ച രാവിലെയും. അതിന് ശേഷമാവും തീരുമാനമെടുക്കുക, രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
മെഡിക്കല്‍ ടീമും സ്‌പോര്‍ട്‌സ് സയന്‍സ് ടീമുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഐസൊലേഷനിലായതോടെ ഞങ്ങള്‍ക്ക് രോഹിത്തിനെ കാണാനായിട്ടില്ല. അശ്വിന്‍ കോവിഡ് ബാധിതനായിരുന്നു. അശ്വിന്റെ ഫിറ്റ്‌നസില്‍ മെഡിക്കല്‍ ടീം സന്തുഷ്ടരാണ്. രോഹിത്തിന്റെ കാര്യത്തില്‍ വ്യക്തത വരുമ്പോള്‍ ഔദ്യോഗികമായി അത് അറിയിക്കുമെന്നും ഇന്ത്യന്‍ പരിശീലകന്‍ വ്യക്തമാക്കി.
ബുമ്ര എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയെ നയിക്കും എന്ന റിപ്പോര്‍ട്ടുകളാണ് ശക്തം. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ബുമ്ര വൈസ് ക്യാപ്റ്റനായിരുന്നു. ഇംഗ്ലണ്ടിനെതിരെ ക്യാപ്റ്റന്‍ സ്ഥാനം ബുമ്രയിലേക്ക് വന്നാല്‍ കപില്‍ ദേവിന് ശേഷം ഇന്ത്യയെ നയിക്കുന്ന ഫാസ്റ്റ് ബൗളറാവും ബുമ്ര.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ