എഡ്ജ്ബാസ്റ്റണ്‍: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരുടെ അഭാവം. ഫോം കണ്ടെത്താനാവാതെ നില്‍ക്കുന്ന കോഹ്‌ലി. എഡ്ജ്ബാസ്റ്റണില്‍ ഇറങ്ങുമ്പോള്‍ സമ്മര്‍ദം ഇന്ത്യക്കാണ്. എഡ്ജ്ബാസ്റ്റണിലെ ഇംഗ്ലണ്ടിന്റെ മുന്‍തൂക്കവും നിലവിലെ ആതിഥേയരുടെ ഫോമും ആ സമ്മര്‍ദം ഇരട്ടിപ്പിക്കുന്നു.
മുഖ്യ പരിശീലക സ്ഥാനം മക്കല്ലവും ക്യാപ്റ്റന്‍സി ബെന്‍ സ്‌റ്റോക്ക്‌സും ഏറ്റെടുത്തതിന് പിന്നാലെ മിന്നും ഫോമിലാണ് ഇംഗ്ലണ്ട്. ന്യൂസിലന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയാണ് ഇംഗ്ലണ്ട് സമ്മര്‍ സീസണ്‍ ആരംഭിച്ചത്. ബൗളിങ്ങിലും ആക്രമിച്ചാണ് ഇംഗ്ലണ്ടിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്.
എഡ്ജ്ബാസ്റ്റണില്‍ നടന്ന 53 കളിയില്‍ 28ലും ജയം പിടിച്ചത് ഇംഗ്ലണ്ട് ആണ്. എതിര്‍ ടീം ജയിച്ചത് 10 വട്ടം മാത്രം. 15 മത്സരങ്ങള്‍ സമനിലയിലായി. എഡ്ജ്ബാസ്റ്റണില്‍ ബ്രോഡ്-ആന്‍ഡേഴ്‌സന്‍ കൂട്ടുകെട്ടും ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. എഡ്ജ്ബാസ്റ്റണില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാരില്‍ ഇരുവരുമാണ് മുന്‍പില്‍.
എഡ്ജ്ബാസ്റ്റണില്‍ കോഹ്‌ലിയുടെ ഉയര്‍ന്ന സ്‌കോര്‍ 149
എഡ്ജ്ബാസ്റ്റണില്‍ 21 ടെസ്റ്റുകളാണ് ബ്രോഡും ആന്‍ഡേഴ്‌സനും കളിച്ചത്. ഇരുവരും ചേര്‍ന്ന് വീഴ്ത്തിയത് 85 വിക്കറ്റും. ആന്‍ഡേഴ്‌സന്‍ ഇവിടെ 12 കളിയില്‍ നിന്ന് 45 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബ്രോഡ് വീഴ്ത്തിയത് 40 വിക്കറ്റും. 6-47 ആണ് ആന്‍ഡേഴ്‌സന്റെ എഡ്ജ്ബാസ്റ്റണിലെ മികച്ച ഫിഗര്‍. ബ്രോഡിന്റേത് 5-86. എഡ്ജ്ബാസ്റ്റണില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍ ഇശാന്ത് ശര്‍മയാണ്. 8 വിക്കറ്റ്. അഞ്ച് വിക്കറ്റ് നേട്ടത്തിലേക്ക് ഇശാന്ത് ഇവിടെ എത്തിയിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ സംഘത്തില്‍ ഇശാന്ത് ഇല്ല.
ജോ റൂട്ടിന്റേയും ഇഷ്ട ഗ്രൗണ്ടാണ് എഡ്ജ്ബാസ്റ്റണ്‍. 6 കളിയില്‍ നിന്ന് ജോ റൂട്ട് ഇവിടെ നേടിയത് 496 റണ്‍സ്. 136 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യന്‍ കളിക്കാരില്‍ എഡ്ജ്ബാസ്റ്റണില്‍ മികവ് കാണിച്ചത് വിരാട് കോഹ് ലിയാണ്. 149 റണ്‍സ് ആണ് എഡ്ജ്ബാസ്റ്റണിലെ കോഹ് ലിയുടെ ഉയര്‍ന്ന സ്‌കോര്‍.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ