ചെല്‍സി വില്‍പ്പനയ്ക്ക്, തുക യുക്രൈനിലെ യുദ്ധത്തിന് ഇരയായവര്‍ക്ക്; തടിയൂരാന്‍ റഷ്യന്‍ ശതകോടീശ്വരന്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിയെ വില്‍ക്കാന്‍ തീരുമാനിച്ചതായി റഷ്യന്‍ ശതകോടീശ്വരന്‍ റോമന്‍ അബ്രാമോവിച്ച്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിയെ വില്‍ക്കാന്‍ തീരുമാനിച്ചതായി റഷ്യന്‍ ശതകോടീശ്വരന്‍ റോമന്‍ അബ്രാമോവിച്ച്. ഇതില്‍ നിന്ന് ലഭിക്കുന്ന തുക യുക്രൈനിലെ യുദ്ധത്തിന് ഇരയായവര്‍ക്ക് നല്‍കുമെന്നും അബ്രാമോവിച്ച് പറഞ്ഞു. 

നേരത്തെ, ചെല്‍സിയുടെ നടത്തിപ്പ് അവകാശം ക്ലബിന്റെ തന്നെ ചാരിറ്റി സൊസൈറ്റിക്ക് അബ്രാമോവിച്ച് കൈമാറിയിരുന്നു. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യന്‍ ഭരണകൂടത്തോട് അടുത്ത് നില്‍ക്കുന്ന അബ്രാമോവിച്ചിന് നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

2003ലാണ് അബ്രാമോവിച്ച് ചെല്‍സിയുടെ ഉടമയാവുന്നത്

അബ്രാമോവിച്ചിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണം എന്ന് ലേബര്‍ പാര്‍ട്ടി എംപി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ക്ലബിന്റെ നടത്തിപ്പ് അവകാശം ചാരിറ്റി സൊസൈറ്റിക്ക് കൈമാറിയത്. 2003ലാണ് അബ്രാമോവിച്ച് ചെല്‍സിയുടെ ഉടമയാവുന്നത്. 1500 കോടി രൂപയ്ക്കായിരുന്നു ഇത്. 

ക്ലബിന്റെ താത്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് എല്ലായ്‌പ്പോഴും എന്റെ തീരുമാനങ്ങള്‍. നിലവിലെ സാഹചര്യത്തില്‍ ക്ലബ് വില്‍ക്കാനാണ് എന്റെ തീരുമാനം. ക്ലബിനും ആരാധകര്‍ക്കും ജീവനക്കാര്‍ക്കും ക്ലബിന്റെ സ്‌പോണ്‍സര്‍മാര്‍ക്കും അതാണ് ഗുണം ചെയ്യുക എന്ന് കരുതുന്നതായും അബ്രാമോവിച്ച് പറഞ്ഞു. 

അബ്രാമോവിച്ചിന് കീഴില്‍ 19 പ്രധാന കിരീടങ്ങളാണ് ചെല്‍സി നേടിയത്. രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടവും അഞ്ച് പ്രീമിയര്‍ ലീഗും ഇതില്‍ ഉള്‍പ്പെടുന്നു. ഫോബ്‌സിന്റെ കണക്കനുസരിച്ച് 1400 കോടി യുഎസ് ഡോളറാണ് അബ്രാമോവിച്ചിന്റെ ആസ്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com