'വോണ്‍ മദ്യപിച്ചിട്ടില്ല, ക്രിക്കറ്റ് കളി കാണുകയായിരുന്നു'- ഇതിഹാസത്തിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് മാനേജര്‍

ഓസ്‌ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റാണ് അദ്ദേഹം ടെലിവിഷനില്‍ കണ്ടുകൊണ്ടിരുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

സിഡ്‌നി: ഇതിഹാസ ലെഗ് സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ മരണത്തിന് തൊട്ടു മുന്‍പ് വരെ ടിവില്‍ ക്രിക്കറ്റ് കളി കണ്ടിരിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബിസിനസ് മാനേജരുടെ വെളിപ്പെടുത്തല്‍. വോണ്‍ മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും മാനേജര്‍ പറയുന്നു. 

സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് മാനേജര്‍ വോണിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് പറഞ്ഞത്. ഹൃദയാഘാതം ഉണ്ടായ ഉടനെ അദ്ദേഹത്തിന് സിപിആര്‍ നല്‍കിയിരുന്നുവെന്നും മാനേജര്‍ പറയുന്നു. 

'വോണ്‍ മദ്യപിച്ചിരുന്നില്ല. അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം അത്താഴം കഴിക്കാനുള്ള പദ്ധതിയിട്ടിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് ആന്‍ഡ്രു നെഫ്യു, അടുത്തുതന്നെ റലീസ് ചെയ്യാനൊരുങ്ങുന്ന വോണിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ നിര്‍മാതാവ് എന്നിവര്‍ക്കൊപ്പം അത്താഴം കഴിക്കാനായിരുന്നു തീരുമാനം.' 

'ഓസ്‌ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റാണ് അദ്ദേഹം ടെലിവിഷനില്‍ കണ്ടുകൊണ്ടിരുന്നത്. തായ്‌ലന്‍ഡിലെ ഖൊ സമുയിലുള്ള റിസോര്‍ട്ടില്‍ അവധി ആഘോഷിക്കാനായി എത്തിയതാണ് വോണ്‍. സുഹൃത്തുക്കള്‍ക്കൊപ്പം അത്താഴം കഴിച്ച് യുകെയിലേക്ക് പോകാനായിരുന്നു അദ്ദേഹം പദ്ധതിയിട്ടത്.'

'വൈകീട്ട് അഞ്ച് മണിക്ക് നേരില്‍ കാണാനായിരുന്നു തീരുമാനം. വോണിനെ കാണാനായി ആന്‍ഡ്രു വന്ന സമയത്ത് അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകള്‍ വന്നതായി മനസിലാക്കി. അബോധാവസ്ഥയിലായ വോണിന് ആ സമയത്ത് കൃത്രിമ ശ്വാസം നല്‍കാനും സുഹൃത്ത് ശ്രമിച്ചിരുന്നു. 20 മിനിറ്റ് വൈകിയാണ് ആംബുലന്‍സ് എത്തിയത്. ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്കും അദ്ദേഹത്തിന്റെ മരണവും സംഭവിച്ചു'- മാനേജര്‍ വെളിപ്പെടുത്തി.

വോണ്‍ അമിതമായി മദ്യപിച്ചിരുന്നതായുള്ള അഭ്യൂഹങ്ങളെല്ലാം മാനേജര്‍ തള്ളിക്കളഞ്ഞു. വോണിന് മദ്യപാനമോ മറ്റ് ലഹരി ഉപയോഗിക്കുന്ന ശീലമോ ഇല്ലെന്നും മാനേജര്‍ പറയുന്നു. കൃത്യമായ ഭക്ഷണ നിയന്ത്രണം അടക്കമുള്ള ആളാണ് വോണ്‍. അദ്ദേഹം അവധി ആഘോഷിക്കാനായാണ് തായ്‌ലന്‍ഡില്‍ എത്തിയതെന്നും മാനേജര്‍ ആവര്‍ത്തിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com