ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതായി ശ്രീശാന്ത് അറിയിച്ചു.
ശ്രീശാന്ത്/ ഫേയ്സ്ബുക്ക്
ശ്രീശാന്ത്/ ഫേയ്സ്ബുക്ക്

കൊച്ചി: മലയാളി താരം ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതായി ശ്രീശാന്ത് അറിയിച്ചു.

ഈ തീരുമാനം എന്‍റേത് മാത്രമാണ്. എനിക്ക് സന്തോഷം നൽകുന്ന തീരുമാനമല്ല ഇതെന്ന് അറിയാമെങ്കിലും, ജീവിതത്തിലെ ഈ സമയത്ത് സ്വീകരിക്കേണ്ട ശരിയായതും മാന്യവുമായ നടപടിയാണിതെന്ന് കരുതുന്നു -ശ്രീശാന്ത് പറഞ്ഞു.

രാജ്യാന്തര തലത്തിൽ 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള ശ്രീശാന്ത്, ഇടക്കാലത്ത് ഐപിഎൽ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ആജീവനാന്ത വിലക്ക് ഏറ്റുവാങ്ങിയിരുന്നു. ടെസ്റ്റിൽനിന്ന് 87 വിക്കറ്റുകൾ സ്വന്തമാക്കി. 2006 മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ നാഗ്പുരിലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 2011 ഓഗസ്റ്റിൽ ഓവലിൽ ഇംഗ്ലണ്ടിനെതിരെ തന്നെ രാജ്യാന്തര കരിയറിലെ അവസാന ടെസ്റ്റും കളിച്ചു.

ഏകദിനത്തിൽ 53 മത്സരങ്ങളിൽനിന്ന് 75 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. 55 റൺസ് വഴങ്ങി ആറു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം. 2005 ഒക്ടോബർ 25ന് ശ്രീലങ്കയ്‌ക്കെതിരെ നാഗ്പുരിലായിരുന്നു ഏകദിന അരങ്ങേറ്റം. 2011 ഏപ്രിലിൽ ശ്രീലങ്കയ്‌ക്കെതിരെ തന്നെ അവസാന ഏകദിനം കളിച്ചു.

10 ട്വന്റി20 മത്സരങ്ങളിൽനിന്ന് ഏഴു വിക്കറ്റുകളും നേടിയിട്ടുണ്ട്. 12 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം. 2006 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ട്വന്റി20 അരങ്ങേറ്റം. 2008 ഫെബ്രുവരിയിൽ ഓസ്ട്രേലിയയ്‌ക്കെതിരെ അവസാന ട്വന്റി20 മത്സരം കളിച്ചു.

ഫസ്റ്റ് ക്ലാസ് കരിയറിൽ 74 മത്സരങ്ങളിൽനിന്ന് 213 വിക്കറ്റുകൾ സ്വന്തമാക്കി. ഇതിൽ ആറ് അഞ്ച് വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു. 40 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം. 92 ലിസ്റ്റ് എ മത്സരങ്ങളിൽനിന്ന് 124 വിക്കറ്റുകൾ പിഴുതു. ഇതിൽ രണ്ട് അഞ്ച് വിക്കറ്റ് നേട്ടവുമുണ്ട്. 55 റൺസ് വഴങ്ങി ആറു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം. ട്വന്റി20യിൽ 65 മത്സരങ്ങളിൽനിന്ന് 54 വിക്കറ്റ് നേടി. 29 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com