പിങ്ക് ബോളില്‍ ഇന്ത്യ പതറുന്നു; ആദ്യ സെഷനില്‍ 4 വിക്കറ്റ് നഷ്ടം; വീണ്ടും നിരാശപ്പെടുത്തി കോഹ്‌ലി

ശ്രീലങ്കയ്ക്ക് എതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ പതറുന്നു. 86 റണ്‍സിലേക്ക് എത്തിയപ്പോഴേക്കും ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ വീണു
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ

ബെംഗളൂരു: ശ്രീലങ്കയ്ക്ക് എതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ പതറുന്നു. 86 റണ്‍സിലേക്ക് എത്തിയപ്പോഴേക്കും ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ വീണു. രാത്രി പകല്‍ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറിയില്ലാതെ കോഹ് ലി മടങ്ങുകയും ചെയ്തു. 

48 പന്തില്‍ നിന്ന് 23 റണ്‍സുമായാണ് കോഹ് ലി ഡ്രസ്സിങ് റൂമിലേക്ക് തിരികെ കയറിയത്. 27 മാസം മുന്‍പായിരുന്നു കോഹ് ലി രാജ്യാന്തര ക്രിക്കറ്റില്‍ അവസാനമായി സെഞ്ചുറി കണ്ടെത്തിയത്. ബംഗ്ലാദേശിന് എതിരെ പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു അത്. 100ാം ടെസ്റ്റില്‍ മൊഹാലിയില്‍ സെഞ്ചുറി നേടാന്‍ കോഹ് ലിക്ക് കഴിയാതെ വന്നതോടെ കോഹ് ലിക്ക് ഏറെ പ്രിയപ്പെട്ട ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കായിരുന്നു ഏവരുടേയും ശ്രദ്ധ. 

ബെംഗളൂരുവില്‍ ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ 9 പന്തില്‍ നിന്ന് 16 റണ്‍സുമായി ഋഷഭ് പന്തും ഒരു റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് അനാവശ്യ സിംഗിളിന് ശ്രമിച്ച് തുടക്കത്തില്‍ തന്നെ മായങ്ക് അഗര്‍വാളിനെ നഷ്ടമായിരുന്നു. 

ചായക്ക് പിരിയുമ്പോള്‍ ക്രീസില്‍ ഋഷഭ് പന്തും ശ്രേയസും

നാല് റണ്‍സ് മാത്രം എടുത്ത് നില്‍ക്കെയാണ് നോബോളില്‍ മായങ്ക് റണ്‍ഔട്ടായത്. ലങ്കന്‍ കളിക്കാര്‍ എല്‍ബിഡബ്ല്യു അപ്പീല്‍ ചെയ്ത് നില്‍ക്കെ സിംഗിളിന് ശ്രമിച്ചാണ് മായങ്ക് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. പിന്നാലെ 25 പന്തില്‍ നിന്ന് ഒരു ഫോറും ഒരു സിക്‌സും അടിച്ച് 15 റണ്‍സോടെ രോഹിത്തും മടങ്ങി. എംബുല്‍ഡെനിയയുടെ ഡെലിവറിയില്‍ ഔട്ട്‌സൈഡ് എഡ്ജ് ചെയ്ത പന്ത് ധനഞ്ജയ സില്‍വയുടെ കൈകളിലേക്ക് എത്തിയതോടെയാണ് രോഹിത് മടങ്ങിയത്. 

മൂന്നാം സ്ഥാനത്ത് ഇറങ്ങിയ ഹനുമാ വിഹാരിക്കും അധിക സമയം ക്രീസില്‍ നില്‍ക്കാനായില്ല. 81 പന്തില്‍ നിന്ന് 31 റണ്‍സുമായി വിഹാരിയും കൂടാരം കയറി. ഋഷഭ് പന്തിനും ശ്രേയസിനും അധിക സമയം ക്രീസില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയുടെ നിര പരുങ്ങലിലാവും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com