'ടീം പ്രൊഫഷണലായിരിക്കണം'- സഞ്ജുവിനെ അപമാനിച്ച് ഫോട്ടോ; രാജസ്ഥാനെ അൺഫോളോ ചെയ്ത് ക്യാപ്റ്റൻ! സോഷ്യൽ മീഡിയ ടീം പുറത്ത്

ചിത്രം ട്വീറ്റ് ചെയ്തതിന് പിന്നാലെ തന്റെ വിയോജിപ്പ് സഞ്ജു പരസ്യമാക്കിയതോടെയാണ് രാജസ്ഥാൻ മാനേജ്മെന്റ് സോഷ്യൽ മീഡിയ സംഘത്തെ പുറത്താക്കിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജയ്പുർ: ഐപിഎൽ പോരാട്ടങ്ങൾ നാളെ തുടങ്ങാനിരിക്കെ സോഷ്യൽ മീഡിയ സംഘത്തെ പുറത്താക്കി രാജസ്ഥാൻ റോയൽസ്. ക്യാപ്റ്റനും മലയാളി താരവുമായി സഞ്ജു സാംസണിനെ അപമാനിക്കുന്ന തരത്തിൽ ചിത്രം ട്വീറ്റ് ചെയ്ത സംഭവത്തെ തുടർന്നാണ് മാനേജ്മെന്റ് നടപടി. ടൂർണമെന്റ് തുടങ്ങാനിരിക്കെയാണ് ടീമിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തത്. ചിത്രം ട്വീറ്റ് ചെയ്തതിന് പിന്നാലെ തന്റെ വിയോജിപ്പ് സഞ്ജു പരസ്യമാക്കിയതോടെയാണ് രാജസ്ഥാൻ മാനേജ്മെന്റ് സോഷ്യൽ മീഡിയ സംഘത്തെ പുറത്താക്കിയത്. പിന്നാലെ വിശദീകരണവുമായി ടീം രം​ഗത്തെത്തി. 

റോയൽസിന്റെ ടീം ബസിൽ സഞ്ജു സാംസൺ യാത്ര ചെയ്യുന്ന ചിത്രം ചില മാറ്റങ്ങൾ വരുത്തി ഔദ്യോഗിക ഹാന്റിലിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ ചിത്രത്തിൽ സഞ്ജുവിന് ഒരു നീല തലപ്പാവും കറുത്ത കണ്ണടയും കമ്മലും അവർ എഡിറ്റ് ചെയ്ത് കൂട്ടിച്ചേർത്തു. എത്ര സുന്ദരമായിരിക്കുന്നുവെന്ന് ഈ ചിത്രത്തിന് തലക്കെട്ടും നൽകി. കണ്ണുകളുരുട്ടുന്ന, പൊട്ടിച്ചിരിക്കുന്ന ഇമോജികളും ക്യാപ്ഷനൊപ്പം ചേർത്തിരുന്നു.

എന്നാൽ ഈ ട്വീറ്റ് സഞ്ജുവിനെ ചൊടിപ്പിച്ചു. പിന്നാലെ മറുപടിയുമായി സഞ്ജു രംഗത്തെത്തി. 'സുഹൃത്തുക്കളാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ കുഴപ്പമില്ല. പക്ഷെ ടീം പ്രൊഫഷണലായിരിക്കണം.' റോയൽസിന്റെ ട്വീറ്റിനെ ടാഗ് ചെയ്ത് സഞ്ജു മറുപടി നൽകി. പിന്നാലെ രാജസ്ഥാൻ റോയൽസിനെ അൺഫോളോ ചെയ്യുകയും ചെയ്തു. സംഗതി കൈവിട്ടു പോയെന്നു വ്യക്തമായതോടെയാണ് രാജസ്ഥാൻ റോയൽസ് സോഷ്യൽ മീഡിയാ ടീമിനെ മാറ്റുകയാണെന്ന് വിശദീകരണക്കുറിപ്പും നൽകി രം​ഗത്തെത്തിയത്.

'ഇന്നത്തെ സംഭവ വികാസങ്ങളുടെ പേരിൽ ഞങ്ങളുടെ സമീപനത്തിലും സോഷ്യൽ മീഡിയയിലെ ടീമിലും മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. ആദ്യ മത്സരത്തിനു മുന്നോടിയായി ടീമിനുള്ളിൽ എല്ലാം മികച്ച രീതിയിൽ തന്നെയാണ്. സൺറൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യ മത്സരത്തിനു സംഘം തയ്യാറെടുക്കുകയാണ്. എന്നാൽ സോഷ്യൽ മീഡിയ മാനേജ്‌മെന്റിനെ മാറ്റി പുതിയ ടീമിനെ ഉടൻ നിയമിക്കും. ഐപിഎൽ സീസണായതിനാൽ തന്നെ സ്ഥിരമായി അപ്ഡേഷനുകൾ വേണമെന്ന് ആരാധകർ ആഗ്രഹിക്കും. താത്കാലികമായി ഇതിനൊരു സംവിധാനം ഉടനെയൊരുക്കും'- രാജസ്ഥാൻ റോയൽസ് വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com