സിഡ്നി: മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ആൻഡ്രൂ സൈമണ്ട്സിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിൽ നിന്ന് ക്രിക്കറ്റ് ലോകം ഇപ്പോഴും മുക്തരായിട്ടില്ല. കാറപകടത്തിലാണ് ക്രിക്കറ്റ് ലോകം കണ്ട സമ്പൂർണ ഓൾറൗണ്ടറുടെ അപ്രതീക്ഷിത വേർപാട്. ഇപ്പോഴിതാ താരത്തിന്റെ മരണത്തിന് ഇടയാക്കിയ കാർ അപകടം നടന്ന സ്ഥലത്ത് വികാരനിർഭരമായ കുറിപ്പു സ്ഥാപിച്ച് സഹോദരി ലൂയ്സി. ക്വീൻസ്‌ലൻഡിനു സമീപം ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു അപകടം.
സൈമണ്ട്സിന്റെ മരണത്തിനു പിന്നാലെ ലൂയ്സി അപകട സ്ഥലം സന്ദർശിച്ചിരുന്നു. തന്റെ ഹൃദയം തകർന്നെന്നും സഹോദരനൊപ്പം ഒരു ദിവസം കൂടി ചെലവിടാനോ ഒരു ഫോൺ കോൾ ചെയ്യാനോ എങ്കിലും കഴിഞ്ഞിരുന്നെങ്കിൽ എന്ന പ്രത്യാശയും അവർ കുറിപ്പിൽ പറയുന്നു.
‘ഇത്ര വേഗം ഞങ്ങളെ വിട്ടു പിരിഞ്ഞുവോ, അന്ത്യവിശ്രമം കൊള്ളൂ ആൻഡ്രൂ, നമുക്ക് ഒരു ദിവസം കൂടി ലഭിച്ചെങ്കിൽ, അല്ലെങ്കിൽ ഒരു ഫോൺ കോൾ കൂടിയെങ്കിലും ചെയ്യാൻ സാധിച്ചെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോകുന്നു. എന്റെ ഹൃദയം തകർന്നിരിക്കുകയാണ്. താങ്കളോടുള്ള സ്നേഹം എല്ലായ്പ്പോഴുമുണ്ടാകും’– കുറിപ്പിൽ പറയുന്നു.
സൈമണ്ട്സിന്റെ വാഹനത്തിന്റെ ചിത്രങ്ങൾ ഓസ്ട്രേലിയൻ ഓൺലൈൻ വാർത്താ മാധ്യമങ്ങൾ പങ്കുവച്ചിരുന്നു. 2003, 2007 വർഷങ്ങളിൽ ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു സൈമണ്ട്സ്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ