മുംബൈ: ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സിന് 24 റണ്‍സിന്റെ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ലഖ്‌നൗവിന് 29 റണ്‍സിനിടെ തന്നെ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്ക് (7), ആയുഷ് ബദോനി (0), ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ (10) എന്നിവരെ നഷ്ടമായി. പിന്നീട് ക്രീസില്‍ ഒന്നിച്ച ദീപക് ഹൂഡ - ക്രുണാല്‍ പാണ്ഡ്യ സഖ്യമാണ് ലഖ്‌നൗവിന് അല്‍പമെങ്കിലും പ്രതീക്ഷ നല്‍കിയത്. 65 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യം 14-ാം ഓവറിലാണ് പിരിഞ്ഞത്. 23 പന്തില്‍ നിന്ന് 25 റണ്‍സാണ് ക്രുണാൽ നേടിയത്. ഹൂഡ 39 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ച് ഫോറുമടക്കം 59 റണ്‍സെടുത്തു. മാര്‍ക്കസ് സ്റ്റോയ്‌നിസ് 17 പന്തില്‍ നിന്ന് 27 റണ്‍സെടുത്തു. രാജസ്ഥാനു വേണ്ടി ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്‌കോയ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. യൂസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ യശസ്വി ജയ്‌സ്വാള്‍ (29 പന്തില്‍ 41), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (24 പന്തില്‍ 32), ദേവ്ദത്ത് പടിക്കല്‍ (18 പന്തില്‍ 39) എന്നിവരുടെ ഇന്നിങ്‌സി മികവിലാണ് മികച്ച സ്‌കോറിലെത്തിയത്. നിലവില്‍ 16 പോയന്റുമായി രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തെത്തി. ഒരു മത്സരം ശേഷിക്കേ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി നിലനിര്‍ത്തിയിരിക്കുകയാണ് രാജസ്ഥാൻ.
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് സീസണിലെ തങ്ങളുടെ 10-ാം ജയം സ്വന്തമാക്കി.ചെന്നൈ ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കേ ഗുജറാത്ത് മറികടക്കുകയായിരുന്നു. ഏഴു വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ