ബ്രിസ്ബെയ്ൻ: ഇന്ത്യൻ ഓപ്പണർ കെഎൽ രാഹുലിന്റെ ഫോമില്ലായ്മയും ഔട്ടാവുന്ന രീതികളും വലിയ വിമർശനങ്ങൾക്കാണ് വിധേയമാകുന്നത്. ടി20 ലോകകപ്പിലെ മൂന്ന് മത്സരങ്ങളിലും താരെ അമ്പേ പരാജയമായിരുന്നു. ഇത്രയൊക്കെയായിട്ടും താരത്തെ വീണ്ടും വീണ്ടും കളിപ്പിക്കുന്നതിനേയും ആരാധകർ ചോദ്യം ചെയ്യുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പരിശീലകൻ രാഹുൽ ദ്രാവിഡ്.
തന്റെയും ക്യാപ്റ്റൻ രോഹിത് ശർമയുടെയും പൂർണ പിന്തുണ രാഹുലിനുണ്ടെന്ന് ദ്രാവിഡ് പറയുന്നു. ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിലും അത് അങ്ങനെ തെന്നെയായിരിക്കുമെന്നും ദ്രാവിഡ് വ്യക്തമാക്കി.
'രാഹുൽ മികച്ച താരമാണ്. തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡും അദ്ദേഹത്തിനുണ്ട്. മികച്ച രീതിയിലാണ് രാഹുൽ ബാറ്റ് വീശുന്നത്. ഒന്നോ രണ്ടോ മത്സരങ്ങളിലൊക്കെ ഫോം കിട്ടാതെ മികവ് പുലർത്താൻ സാധിച്ചില്ലെന്നു വരാം. ടോപ് ഓർഡർ ബാറ്റർമാർക്ക് ലോകകപ്പിൽ നിലവിൽ അത്ര എളുപ്പമല്ല കാര്യങ്ങൾ. പരിശീലന മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ രാഹുൽ മികവ് പുലർത്തി. മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും ഉൾപ്പെട്ട പേസ് നിരക്കെതിരെ മികച്ച രീതിയിലാണ് അന്ന് അദ്ദേഹം ബാറ്റ് വീശിയത്. അതിനാൽ തന്നെ അടുത്ത മത്സരത്തിൽ അദ്ദേഹം മികവിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.'
'രാഹുലിന്റെ നിലവാരവും കഴിവും ഞങ്ങൾക്കറിയാം. ഓസ്ട്രേലിയയിലെ പിച്ചിൽ അനുയോജ്യനായ താരമാണ് അദ്ദേഹം. പുറത്ത് ആളുകൾ സംസാരിക്കുന്നതല്ല യാഥാർഥ്യം. ടീമിന് ചില പദ്ധതികളുണ്ട്. കളിക്കാരിൽ വിശ്വാസവുമുണ്ട്. താരങ്ങൾ ഉയർച്ച താഴ്ചകളിലൂടെ കടന്നു പോകുന്നവരാണ്.'
'ഇന്ത്യൻ ക്രിക്കറ്റിന്റെ സ്വഭാവം എന്താണെന്ന് നല്ല ബോധ്യമുള്ള ആളാണ് ഞാൻ. ഫോം ഔട്ടായ കാലത്ത് വിരാട് കോഹ്‌ലിയായിരുന്നു ലക്ഷ്യം. മാധ്യമങ്ങളുടെ ആ മൈക്രോസ്കോപ്പിന് കീഴിൽ ഇപ്പോൾ രാഹുലാണ്. ഇനി രാഹുൽ ഫോമിലെത്തിയാൾ അടുത്തയാൾ. ഇതെല്ലാം കായിക മേഖലയിൽ സംഭവിക്കുന്ന കാര്യമാണ്. ഇത്തരം വിമർശനങ്ങളെ അംഗീകരിക്കുന്നതും പ്രൊഫഷണലിസത്തിന്റെ ഭാഗമാണ്.'
'പുറത്തുള്ള ആളുകളുടെ വിലയിരുത്തലിൽ ടീം തകരില്ല. പ്രത്യേകിച്ച് ടി20 പോലുള്ള ഫോർമാറ്റിൽ. മികച്ച ക്രിക്കറ്റ് കളിക്കാൻ താരങ്ങൾക്ക് ആത്മവിശ്വാസം പിന്തുണയും ആവശ്യമുണ്ട്'- രാഹുൽ വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates