ഹെയ്ല്‍സ് 86*, ബട്‌ലര്‍ 80*; ഉത്തരമില്ലാതെ ഇന്ത്യ; ഇംഗ്ലണ്ട്- പാകിസ്ഥാന്‍ ഫൈനല്‍
അഡ്ലെയ്ഡ്: ഇന്ത്യ- പാകിസ്ഥാന്‍ ഫൈനല്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെ വാക്കുകള്‍ അക്ഷരംപ്രതി ശരിയാണെന്ന് തെളിഞ്ഞു. രണ്ടാം സെമിയിൽ ഇന്ത്യയെ അനായാസം വീഴ്ത്തി പത്ത് വിക്കറ്റിന്റെ ആധികാരിക വിജയവുമായി ഇംഗ്ലണ്ട് ടി20 ലോകകപ്പിന്റെ ഫൈനലില്‍. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും കളയാതെ ഇംഗ്ലണ്ട് അടിച്ചെടുത്തു. 24 പന്തുകള്‍ അപ്പോഴും ബാക്കിയുണ്ടായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 170 റണ്‍സെടുത്താണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. കിരീട പോരില്‍ പാകിസ്ഥാനുമായി ഇംഗ്ലണ്ട് ഏറ്റുമുട്ടും.
ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ഒന്നാം ഓവറില്‍ മൂന്ന് ഫോറുകള്‍ സഹിതം 13 റണ്‍സെടുത്ത് നയം വ്യക്തമാക്കി വെടിക്കെട്ടിന് തിരികൊളുത്തി ബട്‌ലര്‍ ആരംഭം കുറിച്ചു. സഹ ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സ് പിന്നീട് തലങ്ങും വിലങ്ങും പെരുമാറിയതോടെ ഇന്ത്യന്‍ ബൗളര്‍മാരെല്ലാം ഹതാശരായി നിന്നു. ഇന്ത്യന്‍ ബൗളര്‍മാരില്‍ സിക്‌സ് വഴങ്ങാത്ത ഏക ബൗളര്‍ അര്‍ഷ്ദീപ് സിങാണ്. സ്പിന്‍ പേസ് വ്യത്യാസമില്ലാതെ എല്ലാവരും ശരിക്കും തല്ല് വാങ്ങി.
അലക്‌സ് ഹെയ്ല്‍സും ബട്‌ലറും അര്‍ധ സെഞ്ച്വറികളുമായി കളം നിറയുകയായിരുന്നു. ഹെയ്ല്‍സ് 47 പന്തില്‍ 86 റണ്‍സും ബട്‌ലര്‍ 49 പന്തില്‍ 80 റണ്‍സും എടുത്ത് പുറത്താകാതെ നിന്നു. അലക്‌സ് ഹെയ്ല്‍സ് ഏഴ് സിക്‌സും നാല് ഫോറും അടിച്ചപ്പോള്‍ ബട്‌ലര്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും പറത്തി.
നേരത്തെ ഒരിക്കല്‍ കൂടി വിരാട് കോഹ്ലി ഇന്ത്യയെ തേളിലേറ്റി. പിന്നാലെ ബാറ്റിങ് ഫോമിലെത്താതിരുന്ന ഹര്‍ദിക് പാണ്ഡ്യ തകര്‍പ്പന്‍ അടികളുമായി കളം നിറഞ്ഞതോടെ ഇന്ത്യ പ്രതിരോധിക്കാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.
ഹര്‍ദിക് പാണ്ഡ്യയും വിരാട് കോഹ്ലിയും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. ഒരുവേള മെല്ലെ നീങ്ങിയ ഇന്ത്യന്‍ ബാറ്റിങിന് വേഗം പകര്‍ന്നത് ഹര്‍ദികിന്റെ കൂറ്റനടികളാണ്. സ്‌കോര്‍ 150 കടത്തിയതും താരത്തിന്റെ അവസരോചിത ബാറ്റിങായിരുന്നു. അവസാന അഞ്ച് ഓവറില്‍ 68 റണ്‍സാണ് ബോര്‍ഡിലെത്തിയത്.
33 പന്തില്‍ അഞ്ച് സിക്സും നാല് ഫോറും സഹിതം ഹര്‍ദിക് 63 റണ്‍സ് വാരി. കോഹ്ലി 40 പന്തില്‍ നാല് ഫോറും ഒരു സിക്സും സഹിതം 50 റണ്‍സെടുത്തു.
ടോസ് നേടി ഇംഗ്ലണ്ട് ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍ കെഎല്‍ രാഹുല്‍ (അഞ്ച്) ക്ഷണത്തില്‍ പുറത്തയാപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ചേര്‍ന്ന് ഇന്നിങ്സ് നേരെയാക്കാന്‍ ശ്രമം നടത്തി. അതിനിടെ രോഹിത് വീണു. 28 പന്തില്‍ 27 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സംഭാവന.
മികവില്‍ ബാറ്റ് വീശുന്ന സൂര്യകുമാര്‍ യാദവ് പതിവ് പോലെ വന്നത് മുതല്‍ വെടിക്കെട്ടിന് തിരി കൊളുത്തി. എന്നാല്‍ ഇത്തവണ അധികം ആയുസുണ്ടായില്ല. ഒരു സിക്സും ഫോറും സഹിതം പത്ത് പന്തില്‍ 14 റണ്‍സുമായി സൂര്യകുമാര്‍ പുറത്ത്.
പിന്നീട് ക്രീസില്‍ ഒന്നിച്ച കോഹ്ലി- ഹര്‍ദിക് സഖ്യം ടീം സ്‌കോര്‍ 130 കടത്തി. അര്‍ധ സെഞ്ച്വറി നേടിയതിന് പിന്നാലെ നാലാം വിക്കറ്റായി കോഹ്ലി മടങ്ങി. നാലാം വിക്കറ്റില്‍ ഹര്‍ദികും കോഹ്ലിയും ചേര്‍ന്ന് 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നാലെ എത്തിയ ഋഷഭ് പന്തിന് പക്ഷേ തിളങ്ങാനായില്ല. കാര്‍ത്തികിന് പകരമെത്തിയ താരം ഇത്തവണയും നിരാശപ്പെടുത്തി. ആറ് റണ്‍സുമായി പന്ത് റണ്ണൗട്ടായി മടങ്ങി. ഇന്ത്യന്‍ സ്‌കോര്‍ 168ല്‍ എത്തിച്ച് 20ാം ഓവറിന്റെ അവസാന പന്തില്‍ ഹര്‍ദിക് ആറാം വിക്കറ്റായി കൂടാരം കയറി.
ഇംഗ്ലീഷ് നിരയില്‍ മൂന്ന് വിക്കറ്റെടുത്ത് ക്രിസ് ജോര്‍ദാന്‍ തിളങ്ങി. ആദില്‍ റഷീദ്, ക്രിസ് വോക്സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ