മെല്‍ബണ്‍: 38-1...ഇംഗ്ലണ്ടിന് എതിരെ ട്വന്റി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയുടെ പവര്‍പ്ലേയിലെ സ്‌കോര്‍ ഇങ്ങനെ ആയിരുന്നു. ചെയ്‌സ് ചെയ്ത ഇംഗ്ലണ്ട് പവര്‍പ്ലേയില്‍ കണ്ടെത്തിയത് 63 റണ്‍സും. ലോകകപ്പ് കലാശപ്പോരില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഇറങ്ങും മുന്‍പ് എങ്ങനെ പവര്‍പ്ലേയില്‍ കളിക്കണം എന്ന് വിശദീകരിക്കുകയാണ് പാക് ക്യാപ്റ്റന്‍ ബാബര്‍ അസം.
പവര്‍പ്ലേ പ്രയോജനപ്പെടുത്താന്‍ സാധിക്കണം, ബാറ്റിങ്ങിലായാലും ബൗളിങ്ങിലായാലും. ബൗളിങ്ങില്‍ പ്ലാനുകള്‍ പ്രാവര്‍ത്തികമാക്കി തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി എതിരാളികളെ സമ്മര്‍ദത്തിലാക്കാനാണ് ശ്രമിക്കുക. നമ്മള്‍ ബാറ്റ് ചെയ്യുമ്പോള്‍ താളം കണ്ടെത്തി വെക്കണം. ഇതിലൂടെ പിന്നാലെ വരുന്ന ബാറ്റേഴ്‌സിന് കാര്യങ്ങള്‍ എളുപ്പമാവും. ഓസ്‌ട്രേലിയ വേദിയാവുന്ന ട്വന്റി20 ലോകകപ്പില്‍ പവര്‍പ്ലേകള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു, ബാബര്‍ അസം പറയുന്നു.
സെമിയില്‍ ബാബര്‍-റിസ്വാന്റെ സെഞ്ചുറി കൂട്ടുകെട്ട്
ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ബാറ്റിങ്ങിന്റെ പേരില്‍ ബാബറും മുഹമ്മദ് റിസ്വാനും ഏറെ പഴികേട്ടിരുന്നു. എന്നാല്‍ സെമിയിലേക്ക് എത്തിയപ്പോള്‍ ഇരുവരും റണ്‍സ് ഉയര്‍ത്തി. ന്യൂസിലന്‍ഡിന് എതിരെ സെമി ഫൈനലില്‍ 153 റണ്‍സ് ചെയ്‌സ് ചെയ്യുമ്പോള്‍ ബാബറും റിസ്വാനും ചേര്‍ന്ന് 105 റണ്‍സിന്റെ കൂട്ടുകെട്ടാണ് കണ്ടെത്തിയത്.
കഴിഞ്ഞ നാല് മത്സരങ്ങളില്‍ ടീമിനും കളിക്കാര്‍ക്കും നല്ല പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷമായി ഞങ്ങള്‍ ഒരു യാത്രയിലാണ്. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ സെമി ഫൈനലില്‍ എത്തി. പിന്നെ ഏഷ്യാ കപ്പ് ഫൈനലിലും. ഇത്രയും നേട്ടങ്ങളിലേക്ക് എത്തി എന്നത് കളിക്കാരെ സംബന്ധിച്ച് ഒരു സ്വപ്‌നം പോലെയാണ് എന്നും ബാബര്‍ അസം പറഞ്ഞു.
ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് മത്സരവും തോറ്റാണ് പാകിസ്ഥാന്‍ തുടങ്ങിയത്. ഇന്ത്യയോടും പിന്നാലെ സിംബാബ് വെയോടും ബാബറും സംഘവും തോല്‍വി വഴങ്ങി. എന്നാല്‍ സൗത്ത് ആഫ്രിക്കയെ നെതര്‍ലന്‍ഡ്‌സ് ഞെട്ടിച്ചതോടെ പാകിസ്ഥാന് സെമിയിലേക്ക് വാതില്‍ തുറന്നു. സെമിയില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി ഫൈനലിലേക്കും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
