ദോഹ: ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആദ്യ മത്സരത്തില്‍ ഇക്വഡോറിന് മുന്‍പിലേക്ക് ആതിഥേയര്‍ എത്തുമ്പോള്‍ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്താവുന്ന ആതിഥേയ രാജ്യം എന്ന നാണക്കേട് ഒഴിവാക്കുക ലക്ഷ്യമിടുകയാണ് ഖത്തര്‍.
2010ല്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ച സൗത്ത് ആഫ്രിക്ക ഗ്രൂപ്പ് ഘട്ടം കടന്നിരുന്നില്ല. ഇക്വഡോറിന് എതിരെ ഖത്തര്‍ ഇന്ന് ജയിച്ചാല്‍ ലോകകപ്പ് അരങ്ങേറ്റത്തിലെ തങ്ങളുടെ ആദ്യ മത്സരം ജയിക്കുന്ന ആദ്യ എഎഫ്‌സി രാജ്യമാവും ഖത്തര്‍. ലോകകപ്പിലെ അരങ്ങേറ്റ മത്സരം ജയിച്ച ആദ്യ രാജ്യം സെനഗലാണ്. 2002ല്‍ ഫ്രാന്‍സിനെ അവര്‍ 1-0നാണ് തോല്‍പ്പിച്ചത്.
9 ഗോളുകളോടെ അല്‍മോയസ് അലിയാണ്
ഉത്ഘാടന മത്സരം നടക്കുന്ന അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും ഖത്തര്‍ ജയിച്ചിരുന്നു. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ കളിച്ച 4 സൗഹൃദ മത്സരങ്ങളിലും ഖത്തര്‍ ജയം നേടി. 2019ലെ എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ചാമ്പ്യന്മാരായതും ഖത്തറിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ജപ്പാനെ 3-1നാണ് ഖത്തര്‍ തോല്‍പ്പിച്ചത്.
2019ലെ എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ 9 ഗോളുകളോടെ ഖത്തര്‍ മുന്നേറ്റനിര താരം അല്‍മോയസ് അലിയാണ് ടോപ് സ്‌കോററായത്. എഎഫ്‌സി കപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും അല്‍മോയസ് ആണ്.
ഇക്വഡോറിന്റെ മിന്നും താരം ലെഫ്റ്റ് ബാക്ക് പെര്‍വിസ്
8 വര്‍ഷത്തിന് ശേഷമാണ് ഇക്വഡോര്‍ ലോകകപ്പിലേക്ക് വരുന്നത്. 2002, 2006, 2014 വര്‍ഷങ്ങളില്‍ ഇക്വഡോര്‍ ലോകകപ്പ് കളിച്ചെങ്കിലും ഗ്രൂപ്പ് ഘട്ടം പിന്നിട്ടത് ഒരിക്കല്‍ മാത്രം. 2006ല്‍ പ്രീക്വാര്‍ട്ടറിലേക്ക് എത്തി. 10 ലോകകപ്പ് മത്സരങ്ങള്‍ ഇക്വഡോര്‍ കളിച്ചപ്പോള്‍ ജയിച്ചത് അഞ്ചെണ്ണത്തില്‍ നാല് തോല്‍വി വഴങ്ങി. ഒരു മത്സരമാണ് സമനിലയിലായത്. ഫ്രാന്‍സിനെ 2014ല്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചതായിരുന്നു ഇത്.
ഇക്വഡോറിന്റെ മിന്നും താരം ലെഫ്റ്റ് ബാക്ക് പെര്‍വിസ് ആണ്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ 22 ചാന്‍സുകളാണ് പെര്‍വിസ് സൃഷ്ടിച്ചത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ദക്ഷിണ അമേരിക്കന്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ച ഡിഫന്ററാണ് പെര്‍വിസ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ