ചെന്നൈ: ട്വിറ്ററിൽ ട്രെൻഡിങായി മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗ്. രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും ആരാധകർ തമ്മിലുണ്ടായ തർക്കത്തിനിടെ കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ ഒരാൾ മരിച്ചിരുന്നു. രോഹിതിനെ ആരാധിക്കുന്ന 24കാരനാണ് തർക്കത്തിനിടെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോഹ്‌ലി ആരാധകനായ 21കാരൻ അറസ്റ്റിലായിരുന്നു. പിന്നാലെയാണ് അറസ്റ്റ് കോഹ്‌ലി ഹാഷ്ടാഗ് ട്രെൻഡിങായത്.
തമിഴ്നാട്ടിലെ അരിയാലൂർ ജില്ലയിലെ പൊയ്യൂർ ഗ്രാമത്തിലാണ് ക്രിക്കറ്റ് താരങ്ങളുടെ ആരാധകർ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ മരിച്ചത്. രോഹിത് ശർമയുടെ കടുത്ത ആരാധകനായ 24കാരൻ പി വിഘ്നേഷാണ് മരിച്ചത്. സംഭവത്തിൽ വിരാട് കോഹ്‌ലിയുടെ ആരാധകനായ എസ് ധർമരാജിനെയാണ് പൊലീസ് പിടികൂടിയത്.
സംഭവ ദിവസം ഇരുവരും ചേർന്ന് മദ്യപിച്ചിരുന്നു. മരിച്ച വിഘ്നേഷ് ഐപിഎലിൽ രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസിന്റെയും ധർമരാജ് വിരാട് കോഹ്‌ലിയുടെ ടീമായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും ആരാധകരായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് വ്യക്തമാക്കി.
ടീമുകളെയും താരങ്ങളെയും ചൊല്ലി ഇരുവരും തമ്മിൽ വാക്പോര് ഉടലെടുത്തു. അതിനിടെ വിഘ്നേഷ് വിരാട് കോഹ്‌ലിയെയും റോയൽ ചാലഞ്ചേഴ്സിനെയും പരിഹസിച്ചു. സംസാരത്തിൽ വിക്ക് അനുഭവപ്പെടാറുള്ള ധർമരാജിനെ അതിന്റെ പേരിൽ പരിഹസിക്കുന്ന പതിവും വിഘ്നേഷിനുണ്ടായിരുന്നു.
വഴക്കുണ്ടായ ദിവസം ധർമരാജിന്റെ സംസാരത്തിലെ വിക്കിനെ ആർസിബിയുമായി ചേർത്ത് വിഘ്നേഷ് പരിഹസിച്ചു. ഇതിൽ കുപിതനായ ധർമരാജ് വിഘ്നേഷിനെ കുപ്പി ഉപയോഗിച്ച് ആക്രമിച്ചു. പിന്നീട് ക്രിക്കറ്റ് ബാറ്റു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് ധർമരാജ് അവിടെ നിന്ന് രക്ഷപ്പെട്ടുവെന്നും പൊലീസ് പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ