കെ എല്‍ രാഹുല്‍/ഫോട്ടോ: ഐസിസി, ട്വിറ്റര്‍
കെ എല്‍ രാഹുല്‍/ഫോട്ടോ: ഐസിസി, ട്വിറ്റര്‍

രാഹുലിനും സൂര്യകുമാറിനും അര്‍ധ ശതകം, നിരാശപ്പെടുത്തി മധ്യനിര; ഓസീസിന് 187 റണ്‍സ് വിജയ ലക്ഷ്യം 

ഹര്‍ദിക് പാണ്ഡ്യ രണ്ട് റണ്‍സും ദീനേശ് കാര്‍ത്തിക് 20 റണ്‍സും അശ്വിന്‍ 6 റണ്‍സും എടുത്ത് കൂടാരം കയറി
Published on

ഗബ്ബ: ട്വന്റി20 ലോകകപ്പിലെ സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് മുന്‍പില്‍ 187 റണ്‍സ് വിജയ ലക്ഷ്യം വെച്ച് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിലാണ് 186 റണ്‍സ് കണ്ടെത്തിയത്. കെ എല്‍ രാഹുലും സൂര്യകുമാര്‍ യാദവും അര്‍ധ ശതകം നേടി. 

മിന്നും തുടക്കമാണ് കെ എല്‍ രാഹുല്‍ ഇന്ത്യക്ക് നല്‍കിയത്. എന്നാല്‍ സൂര്യകുമാര്‍ യാദവ് ഒഴികെ പിന്നെ വന്ന ഒരു ബാറ്റര്‍ക്കും അധിക സമയം പിടിച്ചു നില്‍ക്കാനായില്ല. രോഹിത്തിനെ ഒരുവശത്ത് നിര്‍ത്തിയാണ് രാഹുല്‍ തകര്‍ത്തു കളിച്ചത്. 33 പന്തില്‍ നിന്ന് 6 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് രാഹുല്‍ 57 റണ്‍സ് നേടിയത്. 

രാഹുലിന്റെ ബാറ്റിങ് മികവില്‍ പവര്‍പ്ലേയില്‍ ഇന്ത്യ 70 റണ്‍സിലേക്ക് എത്തി. എന്നാല്‍ രാഹുലിനെ മാക്‌സ് വെല്‍ മടക്കിയതോടെ ഇന്ത്യയുടെ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. രാഹുല്‍ മടങ്ങിയതിന് പിന്നാലെ 15 റണ്‍സ് മാത്രം എടുത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ആഷ്ടണ്‍ അഗര്‍ മടക്കി. 

മധ്യനിരയെ വീഴ്ത്തി കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍

19 റണ്‍സ് മാത്രം എടുത്താണ് വിരാട് കോഹ് ലി മടങ്ങിയത്. ഹര്‍ദിക് പാണ്ഡ്യ രണ്ട് റണ്‍സും ദീനേശ് കാര്‍ത്തിക് 20 റണ്‍സും അശ്വിന്‍ 6 റണ്‍സും എടുത്ത് കൂടാരം കയറി. 33 പന്തില്‍ നിന്ന് ആറ് ഫോറും ഒരു സിക്‌സും സഹിതമാണ് സൂര്യകുമാര്‍ യാദവ് 50 റണ്‍സ് എടുത്തത്. 

കെയ്ന്‍ റിച്ചാര്‍ഡ്‌സനാണ് ഇന്ത്യന്‍ മധ്യനിരയെ തകര്‍ത്തത്. നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി റിച്ചാര്‍ഡ്‌സന്‍ വീഴ്ത്തിയത് നാല് വിക്കറ്റ്. അവസാന ഓവറില്‍ രണ്ട് വിക്കറ്റാണ് റിച്ചാര്‍ഡ്‌സന്‍ വീഴ്ത്തിയത്.സൂര്യകുമാറിന്റേയും അശ്വിന്റേയും. മിച്ചല്‍ സ്റ്റാര്‍ക്കും ആഷ്ടണ്‍ അഗറും മാക്‌സ്‌വെല്ലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com