സിഡ്‌നി: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്കയ്ക്ക് 168 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് കണ്ടെത്തി. ടോസ് നേടി ന്യൂസിലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
നാലാമനായി ക്രീസിലെത്തിയ ക്ലെന്‍ ഫിലിപ്‌സിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തിലാണ് കിവികള്‍ പൊരുതാവുന്ന സ്‌കോറിലെത്തിയത്. 64 പന്തുകള്‍ നേരിട്ട് പത്ത് ഫോറും നാല് സിക്‌സും സഹിതം ഫിലിപ്‌സ് 104 റണ്‍സെടുത്തു. അന്താരാഷ്ട്ര ടി20യില്‍ താരം നേടുന്ന രണ്ടാം സെഞ്ച്വറിയാണിത്.
തകര്‍ച്ചയോടെ തുടങ്ങിയ ന്യൂസിലന്‍ഡ് ഫിലിപ്‌സിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കരുത്തിലാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ബാറ്റിങ് തുടങ്ങി സ്‌കോര്‍ 15ല്‍ എത്തിയപ്പോഴേക്കും ന്യൂസിലന്‍ഡിന് മൂന്ന് മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായിരുന്നു. പിന്നീടാണ് ഫിലിപ്‌സിന്റെ രക്ഷാപ്രവര്‍ത്തനം.
22 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍, 11 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മിച്ചല്‍ സാന്റ്‌നര്‍ എന്നിവരാണ് രണ്ടക്കം കടന്ന് മറ്റ് കിവി താരങ്ങള്‍. ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, ഇഷ് സോധി എന്നിവര്‍ ഓരോ റണ്ണെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ എട്ട് റണ്‍സും ജെയിംസ് നീഷം അഞ്ച് റണ്‍സും എടുത്ത് മടങ്ങി. നാല് റണ്ണുമായി ടിം സൗത്തി പുറത്താകാതെ നിന്നു.
ശ്രീലങ്കക്കായി കസും രജിത രണ്ട് വിക്കറ്റെടുത്തു. മഹീഷ് തീക്ഷണ, ധനഞ്ജയ ഡി സില്‍വ, വാനിന്ദു ഹസരംഗ, ലഹിരു കുമാര എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ