സിഡ്‌നി: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് രണ്ടാം ജയം സ്വന്തമാക്കി ന്യൂസിലന്‍ഡ്. നാല് പന്തുകള്‍ ബാക്കി നിത്തി 65 റണ്‍സിനാണ് കിവികള്‍ വിജയം പിടിച്ചത്. ജയത്തോടെ സെമി സാധ്യതകളും ന്യൂസിലന്‍ഡ് വര്‍ധിപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ ലങ്കയുടെ പോരാട്ടം 19.2 ഓവറില്‍ 102 റണ്‍സിന് അവസാനിച്ചു. 93ല്‍ നില്‍ക്കേ ഒന്‍പതാം വിക്കറ്റ് നഷ്ടമായ ലങ്കയ്ക്ക് 100 കടക്കാന്‍ കഴിഞ്ഞു എന്നു മാത്രം ആശ്വസിക്കാം.
തുടക്കത്തില്‍ തന്നെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിയിട്ട ട്രെന്‍ഡ് ബോള്‍ട്ടിന്റെ മാരക പേസാണ് ലങ്കയുടെ കഥ കഴിച്ചത്. താരം നാലോവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. മറ്റൊരു പേസറായ ടിം സൗത്തിയും ഉജ്ജ്വലമായി പന്തെറിഞ്ഞു. താരം നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി എന്നിവര്‍ രണ്ട് വീതം വിക്കറ്റും ലോക്കി ഫെര്‍ഗൂസന്‍ ഒരു വിക്കറ്റും നേടി.
വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക തുടക്കത്തില്‍ തന്നെ തകര്‍ന്നടിഞ്ഞു. 24 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ അവര്‍ പിന്നീട് ആ തകര്‍ച്ചയില്‍ നിന്ന് കാര്യമായി കരകയറിയില്ല. കൃത്യമായ ഇടവേളയില്‍ ശേഷിച്ച അഞ്ച് വിക്കറ്റുകളും അവര്‍ക്ക് നഷ്ടമായി.
32 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദസുന്‍ ഷനക, 22 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 34 റണ്‍സ് അടിച്ചെടുത്ത ഭനുക രജപക്‌സയും മാത്രമാണ് കിവി ബൗളിങിനെതിരെ പിടിച്ചു നിന്നത്. പക്ഷേ ഇരുവര്‍ക്കും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഇരുവരും ഒഴികെ മറ്റൊരാളും രണ്ടക്കം പോലും കടന്നില്ല.
ടോസ് നേടി ന്യൂസിലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാലാമനായി ക്രീസിലെത്തിയ ക്ലെന്‍ ഫിലിപ്‌സിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തിലാണ് കിവികള്‍ പൊരുതാവുന്ന സ്‌കോറിലെത്തിയത്. 64 പന്തുകള്‍ നേരിട്ട് പത്ത് ഫോറും നാല് സിക്‌സും സഹിതം ഫിലിപ്‌സ് 104 റണ്‍സെടുത്തു. അന്താരാഷ്ട്ര ടി20യില്‍ താരം നേടുന്ന രണ്ടാം സെഞ്ച്വറിയാണിത്.
തകര്‍ച്ചയോടെ തുടങ്ങിയ ന്യൂസിലന്‍ഡ് ഫിലിപ്‌സിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കരുത്തിലാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ബാറ്റിങ് തുടങ്ങി സ്‌കോര്‍ 15ല്‍ എത്തിയപ്പോഴേക്കും ന്യൂസിലന്‍ഡിന് മൂന്ന് മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായിരുന്നു. പിന്നീടാണ് ഫിലിപ്‌സിന്റെ രക്ഷാപ്രവര്‍ത്തനം.
22 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍, 11 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മിച്ചല്‍ സാന്റ്‌നര്‍ എന്നിവരാണ് രണ്ടക്കം കടന്ന് മറ്റ് കിവി താരങ്ങള്‍. ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, ഇഷ് സോധി എന്നിവര്‍ ഓരോ റണ്ണെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ എട്ട് റണ്‍സും ജെയിംസ് നീഷം അഞ്ച് റണ്‍സും എടുത്ത് മടങ്ങി. നാല് റണ്ണുമായി ടിം സൗത്തി പുറത്താകാതെ നിന്നു.
ശ്രീലങ്കക്കായി കസും രജിത രണ്ട് വിക്കറ്റെടുത്തു. മഹീഷ് തീക്ഷണ, ധനഞ്ജയ ഡി സില്‍വ, വാനിന്ദു ഹസരംഗ, ലഹിരു കുമാര എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ