ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ അത്ര മെച്ചപ്പെട്ട നിലയിലല്ല ടീം ഇന്ത്യ. പ്രാഥമിക മത്സരങ്ങൾക്ക് ശേഷം എ, ബി ഗ്രൂപ്പുകളിൽ നിന്ന് 2 ടീമുകൾക്ക് വീതമാണ് സൂപ്പർ ഫോർ റൗണ്ടിലേക്ക് യോഗ്യത നേടിയത്. എ ഗ്രൂപ്പിലെ ആദ്യ സ്ഥാനക്കാരായാണ് ഇന്ത്യ സൂപ്പർ ഫോറിൽ കടന്നത്. രണ്ടാമന്മാരായി പാകിസ്ഥാനും എത്തി. ബി ഗ്രൂപ്പിൽ നിന്ന് ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ ടീമുകൾക്കാണ് യോഗ്യത ലഭിച്ചത്.
ആദ്യത്തെ തോൽവിക്ക് സൂപ്പർ ഫോർ റൗണ്ടിൽ പാകിസ്ഥാൻ പകരം വീട്ടിയതോടെ ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചേ മതിയാകൂ എന്ന അവസ്ഥയിലാണ് ഇന്ത്യയിപ്പോൾ. സൂപ്പർ ഫോർ റൗണ്ടിൽ ടീമുകളെല്ലാം പരസ്പരം ഓരോ തവണ വീതമാണ് ഏറ്റുമുട്ടുക. പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന രണ്ട് ടീമുകളാവും ഏഷ്യാകപ്പിന്റെ ഫൈനലിൽ പോരാടുക. ജയത്തോടെ പാകിസ്ഥാൻ നില ഭദ്രമാക്കിയപ്പോൾ തോൽവി ഇന്ത്യക്ക് തിരിച്ചടിയായിരിക്കുകയാണ്.
അടുത്ത രണ്ട് മത്സരവും ഇന്ത്യ ജയിച്ചാൽ അഫ്ഗാനിസ്ഥാൻ സ്വാഭാവികമായും ടൂർണമെന്റിൽ നിന്ന് പുറത്താകും. പക്ഷെ ശ്രീലങ്കയെ പുറത്താക്കാൻ ശ്രീലങ്ക-പാകിസ്ഥാൻ മത്സരം നിർണായകമാകുമെന്നുറപ്പ്. ഇന്ത്യ ശ്രീലങ്കയെയും അഫ്ഗാനിസ്ഥാനെയും തോൽപ്പിക്കുകയും പാകിസ്ഥാൻ ശ്രീലങ്കയെ കീഴടക്കുകയും ചെയ്താൽ ഇന്ത്യ ഫൈനൽ ഉറപ്പിക്കും. എന്നാൽ പാകിസ്ഥാനെതിരെ ശ്രീലങ്ക ജയിച്ചാൽ പിന്നെ നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിലാകും ടീം നിർണയം.
അതുകൊണ്ടുതന്നെ രണ്ട് മത്സരങ്ങളും ജയിക്കണമെന്ന് മാത്രമല്ല വലിയ മാർജിനിൽ ജയിക്കണമെന്നതും അനിവാര്യമാണ് ടീം ഇന്ത്യക്ക്. നിലവിൽ -0.126 ആണ് ഇന്ത്യയുടെ നെറ്റ് റൺ റേറ്റ്. ശ്രീലങ്കയുടേത് +0.589 ഉം പാകിസ്ഥാന്റേത് +0.126ഉം ആണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ