കൊച്ചി: മലയാളികൾക്ക് ഏറെ പരിചിതനാണ് ഫെഫ് പിള്ളയെന്ന് സുരേഷ് പിള്ള. സമൂഹമാധ്യമങ്ങളിൽ സജീവമായ അദ്ദേഹം തന്റെ വിശേഷങ്ങളെല്ലാം പതിവായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലിക്കൊപ്പമുള്ള ഓർമ്മകൾ ഫെയ്‌സ്‌ബുക്കിൽ പങ്കുവെക്കുകയാണ് ഷെഫ് സുരേഷ് പിള്ള.
2018 ൽ ഇന്ത്യ– വെസ്റ്റിൻഡീസ് പരമ്പരയ്ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തെത്തിയപ്പോൾ താരങ്ങൾക്കു ഭക്ഷണം ഒരുക്കിയിരുന്നത് സുരേഷ് പിള്ളയായിരുന്നു. വിരാട് കോഹ്‌ലിക്ക് 24 കൂട്ടം വിവഭങ്ങളുള്ള സദ്യയും മറ്റ് താരങ്ങൾക്ക് വിവിധ മത്സ്യവിഭവങ്ങളുമാണ് തയ്യാറാക്കിയതെന്ന് സുരേഷ് പിള്ള കുറിപ്പിൽ പറഞ്ഞു.
'ഇന്ത്യൻ താരങ്ങൾക്കായി കടലിലെയും അഷ്ടമുടിക്കായലിലെയും മീനുകൾ ഉപയോഗിച്ചുള്ള ഭക്ഷണങ്ങൾ ഞങ്ങൾ ഒരുക്കിയിരുന്നു. കോഹ്‌ലി വെജിറ്റേറിയൻ ആണ്. അതുകൊണ്ടു സദ്യ നൽകാമെന്നു ഞാൻ പറഞ്ഞു. അദ്ദേഹം അതിന് സമ്മതം പറഞ്ഞത് എന്റെ കാതിൽ സംഗീതം പോലെയാണു കേട്ടത്. അദ്ദേഹത്തിന് മാത്രമായി 24 വിഭവങ്ങളുള്ള സദ്യയൊരുക്കി. അത് അത്ര എളുപ്പമായിരുന്നില്ല. എങ്കിലും കോഹ്‌ലിക്ക് വേണ്ടി ഞങ്ങൾ അതു ചെയ്തു.'
'ഭക്ഷണം വിളമ്പിക്കൊടുത്തതിനു ശേഷമുണ്ടായ കാര്യങ്ങൾ എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി. ബാക്കി വരുന്ന ഭക്ഷണം എന്തു ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു. അതു കളയുമെന്നു സങ്കടത്തോടെ പറഞ്ഞപ്പോൾ രാത്രിയിലും അത് തന്നെ കഴിച്ചോട്ടെ എന്ന് അദ്ദേഹം തിരിച്ച് ചോദിച്ചു. അതിഥികളുടെ ഭക്ഷണം സൂക്ഷിച്ചുവയ്ക്കരുതെന്നാണു ഹോട്ടൽ നിയമം.'
'എന്നാൽ കോഹ്‌ലിയുടെ നിർബന്ധത്തിനു വഴങ്ങി രാത്രിയും അദ്ദേഹത്തിന് അതേ സദ്യ നൽകേണ്ടി വന്നു. ജീവിതത്തിൽ അത്രയും വിജയിച്ച ഒരാൾ, ബാക്കി വന്ന ഭക്ഷണം വീണ്ടും വിളമ്പാൻ ആവശ്യപ്പെടുന്നു. പണത്തിന് കിട്ടുന്നതെന്നും അദ്ദേഹത്തിനു വാങ്ങാൻ സാധിക്കും. ഭക്ഷണം പാഴാക്കാതിരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതാണ് പച്ചയായ വിരാട് കോഹ്‌ലി എന്നയാൾ.’’– ഷെഫ് സുരേഷ് പിള്ള ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ