'രണ്ട് മുട്ടകൾ ചേർത്ത ഓംലെറ്റ് കഴിച്ചു, ഇനി റൺസെടുക്കാം'- പറഞ്ഞ വാക്കുകൾ ക്രീസിൽ നടപ്പാക്കി സഞ്ജു

ടോസ് നേടിയതിന് പിന്നാലെ സഞ്ജു ഡാനി മോറിസണിനോട് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വൈറലായി മാറി
മത്സരം വിജയിച്ച ശേഷം സഞ്ജുവും ഹെറ്റ്മെയറും/ ട്വിറ്റർ
മത്സരം വിജയിച്ച ശേഷം സഞ്ജുവും ഹെറ്റ്മെയറും/ ട്വിറ്റർ
Updated on
1 min read

അഹമ്മദാബാദ്: കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായതിന്റെ ക്ഷീണം ഒറ്റയടിക്ക് തീർക്കുന്ന തരത്തിലായിരുന്നു ​ഗുജറാത്ത് ടൈറ്റൻസിനെതിരായ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന്റെ ബാറ്റിങ്. 32 പന്തിൽ ആറ് സിക്സും മൂന്ന് ഫോറും സഹിതം 60 റൺസ് വാരിയാണ് സഞ്ജു കളം വിട്ടത്. രാജസ്ഥാനെ വിജയ വഴിയിലേക്ക് എത്തിച്ച ഇന്നിങ്സാണ് മലയാളി താരം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പുറത്തെടുത്തത്. 

അതിനിടെ കളിയിൽ ടോസ് നേടിയതിന് പിന്നാലെ സഞ്ജു ഡാനി മോറിസണിനോട് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വൈറലായി മാറി. എനിക്ക് രണ്ട് മുട്ടകൾ (തുടരെയുള്ള രണ്ട് പൂജ്യം) ഉള്ള ഓംലെറ്റുകൾ മതിയായി. ഇനി അൽപ്പം റൺസ് സ്കോർ ചെയ്യാനുള്ള സമയമാണ്'- എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ആ വാക്കുകൾ ക്രീസിൽ നടപ്പാക്കാൻ സഞ്ജുവിന് സാധിച്ചു. ലോകോത്തര സ്പിന്നർ റാഷിദ് ഖാനെതിരായ ഹാട്രിക്ക് സിക്സും ആ ബാറ്റിൽ നിന്നു പിറന്നു. 

ഡൽഹി, ചെന്നൈ ടീമുകൾക്കെതിരായ പോരാട്ടത്തിലാണ് സഞ്ജു തുടർച്ചയായി രണ്ട് തവണ സംപൂജ്യനായി മടങ്ങിയത്. ഈ രണ്ട് മത്സരങ്ങൾക്ക് പിന്നാലെ സഹ താരം ആർ അശ്വിൻ സഞ്ജുവിനെ ട്രോളി വീഡിയോ ചെയ്തിരുന്നു. അതിന്റെ തുടർച്ചയായാണ് സഞ്ജു ഓംലെറ്റ് കാര്യം പറഞ്ഞത്. തുടരെയുള്ള രണ്ട് പൂജ്യങ്ങളെ സൂചിപ്പിച്ച് അശ്വിൻ വീഡിയോയിൽ മുട്ടയുടെ കാര്യം പറയുന്നത്. 

ചെന്നൈക്കെതിരായ മത്സര ശേഷമെടുത്ത വീഡിയോയിലായിരുന്നു ഇത്. സ്റ്റേഡിയത്തില്‍ സഞ്ജു ഫാന്‍സ് ആര്‍മി ഉണ്ടായിരുന്നെന്നും ഭക്ഷണം കഴിച്ചോയെന്ന് അവര്‍ ചോദിച്ചതായും അശ്വിന്‍ പറയുന്നു. തുടര്‍ന്നാണ് സഞ്ജുവിനെ ട്രോളി അശ്വിന്റെ ഡയലോഗ് എത്തിയത്. സഞ്ജു രണ്ട് മുട്ട കഴിച്ചു എന്നാണ് അശ്വിന്‍ ആരാധകരോടായി പറഞ്ഞത്. അശ്വിന്റെ കമന്റിന് പിന്നാലെ ഓംലെറ്റ് ആയിരുന്നെന്നു സഞ്ജു മറുപടി നൽകുന്നുണ്ട്. ഇക്കാര്യം സൂചിപ്പിച്ചാണ് സഞ്ജുവിന്റെ മോറസണിനോടുള്ള മറുപടി. 

​ഗുജറാത്തിനെതിരെ സഞ്ജു തുടക്കമിട്ട വെടിക്കെട്ടിന് ഷിമ്രോൺ ഹെറ്റ്മെയർ ഉജ്ജ്വലമായ പരിസമാപ്തി കുറിക്കുകയായിരുന്നു. 26 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറും സഹിതം 56 റൺസുമായി ഹെറ്റ്മെയർ പുറത്താകാതെ നിന്നു. 

ഗുജറാത്ത് ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ ഒരു ഘട്ടത്തില്‍ 10.3 ഓവറില്‍ നാലിന് 55 റണ്‍സെന്ന നിലയില്‍ പതറിയ ശേഷമായിരുന്നു രാജസ്ഥാന്റെ തിരിച്ചു വരവ്. കഴിഞ്ഞ സീസണിലെ ഫൈനലിൽ ​ഗുജറാത്തിനോട് പരാജയപ്പെട്ടാണ് രാജസ്ഥാൻ കിരീടം അടിയറവ് വച്ചത്. ആ തോൽവിക്കുള്ള മധുര പ്രതികാരം കൂടിയായി ​ഗുജറാത്തിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com