ന്യൂഡല്‍ഹി: ജൂണില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ അഞ്ച് സ്റ്റാന്‍ഡ്‌ബൈ താരങ്ങളേയും ബിസിസിഐ തിരഞ്ഞെടുത്തു. ടെസ്റ്റ് ടീമിലേക്ക് അവസരം നിഷേധിക്കപ്പെട്ട സൂര്യകുമാര്‍ യാദവിന് സ്റ്റാന്‍ഡ്‌ബൈ പട്ടികയിലും ഇടം കിട്ടിയില്ല.
മുംബൈ ബാറ്റര്‍ സര്‍ഫറാസ് ഖാന്‍, മഹാരാഷ്ട്ര താരം ഋതുരാജ് ഗെയ്ക്‌വാദ്, ഝാര്‍ഖണ്ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍, ബംഗാള്‍ പേസര്‍ മുകേഷ് കുമാര്‍, ഡല്‍ഹി പേസര്‍ നവ്ദീപ് സെയ്‌നി എന്നിവരാണ് സ്റ്റാന്‍ഡ് ബൈ താരങ്ങളായി ടീമിനൊപ്പം ചേരുക. സ്‌പെഷലിസ്റ്റ് ബാറ്റര്‍മാരായാണ് സര്‍ഫറാസും ഋതുരാജും ഇടംപിടിച്ചത്. ഇരുവരും ഇതുവരെ ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയിട്ടില്ല. കെഎസ് ഭരതിന് പരിക്കേറ്റാല്‍ പകരക്കാരന്‍ എന്ന നിലയിലാണ് ഇഷാന്‍ സ്റ്റാന്‍ഡ്‌ബൈ താരമാകുന്നത്.
രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ മുന്‍ ഇന്ത്യന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ തിരികെ വിളിച്ചതാണ് ശ്രദ്ധേയമായത്. ഏറെ പ്രതീക്ഷിച്ചിരുന്ന സൂര്യകുമാര്‍ യാദവിന് ടീമില്‍ ഇടം ലഭിച്ചില്ല. ഇതിന് പുറമേ ശ്രേയസ് അയ്യര്‍ക്കും മത്സരം നഷ്ടമായി. കെഎല്‍ രാഹുല്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
രോഹിത് ശര്‍മ്മയ്‌ക്കൊപ്പം മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്ലാണ് ബാറ്റിങ്ങില്‍ ഓപ്പണ്‍ ചെയ്യുക. വിരാട് കോഹ്‌ലി, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, കെ എല്‍ രാഹുല്‍, കെ എസ് ഭരത് എന്നിവരാണ് ബാറ്റിങ്ങിന് കരുത്തുപകരുന്ന മറ്റു താരങ്ങള്‍.
സ്പിന്നര്‍മാരുടെ റോള്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരാണ് കൈകാര്യം ചെയ്യുക. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്, ജയദേവ് ഉനദ്കട് എന്നിവരാണ് പേസ് ആക്രമണത്തിന് മൂര്‍ച്ച കൂട്ടുക.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ