ന്യൂഡൽഹി: ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടാൽ ഫെഡറേഷന്റെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിക്കാൻ തയ്യാറാണെന്ന് ബിജെപി എം പി ബ്രിജ് ഭൂഷൺ ശരൺ സിംഗ്. ലൈംഗിക അതിക്രമ പരാതിയിൽ ബ്രിജ് ഭൂഷണെതിരെ കേസെടുക്കുമെന്ന് ഡൽഹി പൊലീസ് സുപ്രീം കോടതിയിൽ അറിയിച്ചതിന് പിന്നാലെയാണ് പ്രതികരണം. ഇതിനോടകം തനിക്കെതിരെ ഒരു കേസ് ഫയൽ ചെയ്യപ്പെട്ടിട്ടുണ്ടാകുമെന്നും നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"എനിക്ക് നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ട്. ഞാൻ എങ്ങും ഓടിപ്പോകുന്നില്ല. വീട്ടിൽ തന്നെയുണ്ട്. ഇപ്പോൾ എനിക്കെതിരെ ഒരു കേസ് ഫയൽ ചെയ്യപ്പെട്ടിട്ടുണ്ടാകും. ഞാൻ ഡൽഹി പൊലീസുമായി സഹകരിക്കും. സുപ്രീം കോടതിയുടെ എന്ത് തീരുമാനവും ഞാൻ അനുസരിക്കും", ബ്രിജ് ഭൂഷൺ പറഞ്ഞു.
ഗുസ്തി താരങ്ങൾ അവരുടെ ആവശ്യങ്ങൾ എപ്പോഴും മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അത് ആദ്യം മുതലുള്ള കാര്യങ്ങൾ പരിശോധിച്ചാൽ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. "ആദ്യം അവർ പറഞ്ഞത് പ്രസിഡന്റ് രാജിവയ്ക്കണമെന്നാണ്, അതുകഴിഞ്ഞ് ലൈംഗിക അതിക്രമം ആരോപിച്ചു. അതുകഴിഞ്ഞ് സർക്കാരിനോട് അന്വേഷണം നടത്തണം എന്നാണ് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് സർക്കാർ രണ്ട് കമ്മറ്റികളെ നിയോഗിച്ചു. ഈ അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവരുന്നതിന് മുൻപ് അവർ സമരം തുടങ്ങി. പിന്നാലെ അവർ സുപ്രീം കോടതിയെ സമീപിച്ചു. എന്റെ രാജി കൊണ്ട് അവർ തൃപ്തരാകുമെങ്കിൽ ഞാനത് തരാം. പക്ഷെ ഞാൻ രാജിവച്ചാലും അവർ പറയും അത് കാലാവധി കഴിഞ്ഞതുകൊണ്ടാണെന്ന്. അവരോട് സമരം അവസാനിപ്പിച്ച് പരിശീലനം തുടങ്ങാൻ പറയൂ, ഞാൻ എന്റെ രാജി നൽകാം. പക്ഷെ അത് ഞാനൊരു കുറ്റവാളി ആയതുകൊണ്ടല്ല"ബ്രിജ് ഭൂഷൺ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ