

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയുടെ തലവര തന്നെ മാറ്റിയിരിക്കുകയാണ് ഇതിഹാസ അര്‍ജന്റീന നായകന്‍ ലയണല്‍ മെസി. ഗോളടിച്ചു കൂട്ടിയും അവസരമൊരുക്കിയും ടീമിനെ ഒന്നടങ്കം താരം പ്രചോദിപ്പിക്കുന്നു. കിട്ടാക്കനിയായ കിരീടങ്ങളും മയാമിയുടെ ഷോക്കേസിലേക്ക് എത്തുന്നു.
കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് റെഡ് ബുൾസിനെതിരായ പോരാട്ടത്തില്‍ പഴയ ബാഴ്‌സലോണ ടീമില്‍ കളിച്ച മെസിയുടെ രൂപവും ആരാധകരുടെ ശ്രദ്ധയിലേക്ക് വന്നു. പഴയ ബാഴ്‌സ കാലത്തെ ഓര്‍മിപ്പിച്ചുള്ള ഉജ്ജ്വലമായ ഒരു ടീം ഗോളാണ് മെസിയുടെ കാലിലൂടെ വലയില്‍ കയറിയത്.
മത്സരത്തിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ മെസി ഉണ്ടായിരുന്നില്ല. പകരക്കാരനായാണ് താരം ഇറങ്ങിയത്. പിന്നാലെ ടീമിന്റെ വിജയം ഉറപ്പാക്കി രണ്ടാം ഗോള്‍ വലയിലെത്തിച്ച് തിളങ്ങി. കുറച്ചു മിനിറ്റുകള്‍ മാത്രമേ മെസി കളിച്ചുള്ളു. എന്നാല്‍ 89ാം മിനിറ്റില്‍ അദ്ദേഹം വല ചലിപ്പിച്ചു. ടീം ഗോളായിരുന്നു ഈ വല ചലിപ്പിക്കലിന്റെ ഹൈലൈറ്റ്.
പഴയ ബാഴ്‌സ ടീം അംഗവും നിലവില്‍ മെസിക്കൊപ്പം ഇന്റര്‍ മയാമിയുടെ പ്രതിരോധത്തിലെ മുഖ്യ താരവുമായ ജോര്‍ദി ആല്‍ബയാണ് പാസിങിനു തുടക്കമിട്ടത്. താരം ഹുക്ക് ചെയ്ത് ബോക്‌സിലേക്ക് തട്ടിയിട്ട പന്ത് മെസി ന്യൂയോര്‍ക്ക് ടീമിന്റെ പ്രതിരോധക്കാരെ വെട്ടിച്ച് ബെഞ്ചമിന്‍ ക്രെമാഷിക്ക് കൈമാറി. പിന്നാലെ വലയ്ക്ക് സമീപത്തേക്ക് ഓടി കയറി. ക്രെമാഷിയുടെ പാസ് താഴ്ന്ന ക്രോസിലൂടെ കൃത്യം മെസിയുടെ കാലില്‍. ഒട്ടും സമയം കളയാതെ പന്ത് അനായാസം വലയിലേക്ക് തട്ടിയിട്ടു ലോകകപ്പ് ജേതാവായ ഇതിഹാസം ടീമിന്റെ വിജയം ഉറപ്പിച്ചു രണ്ടാം ഗോള്‍ സ്വന്തം പേരിലാക്കി.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇന്റര്‍ മയാമി അവരുടെ ചരിത്രത്തിലെ ആദ്യ കിരീട നേട്ടം ആഘോഷിച്ചത്. ലീഗ് കപ്പ് സമ്മാനിച്ചായിരുന്നു മെസി ടീമിനെ ഔന്നത്യത്തിലേക്ക് നയിച്ചത്. നിലവില്‍ അവര്‍ യുഎസ് ഓപ്പണ്‍ കപ്പിന്റെ ഫൈനലിലും എത്തിയിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates