ഓക്ക്‌ലന്‍ഡ്: ഐപിഎല്‍ 2023ന്റെ തുടക്കത്തില്‍ തന്നെ പരിക്കേറ്റ് പുറത്താകാനായിരുന്നു ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്റെ യോഗം. ഗുജറാത്ത് ടൈറ്റന്‍സായിരുന്നു ഇത്തവണ താരത്തെ ടീമിലെത്തിച്ചത്. എന്നാല്‍ ആദ്യ പോരാട്ടത്തില്‍ തന്നെ ഫീല്‍ഡിങിനിടെ താരത്തിനു പരിക്കേറ്റു. പിന്നീട് ഇന്നു വരെ താരത്തിനു ഗ്രൗണ്ടിലേക്ക് മടങ്ങിയെത്താന്‍ സാധിച്ചിട്ടില്ല.
ലോകകപ്പ് നടക്കാനിരിക്കെ ഇപ്പോള്‍ ക്യാപ്റ്റനു മുന്നില്‍ നിബന്ധന വച്ചിരിക്കുകയാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. രണ്ടാഴ്ചക്കുള്ളില്‍ ഫിറ്റ്‌നസ് തെളിയിക്കാനാണ് താരത്തിനു മുന്നില്‍ സമയ പരിധി വച്ചിരിക്കുന്നത്. നിലവില്‍ പരിക്കില്‍ നിന്നു മുക്തനായി കെയ്ന്‍ വില്ല്യംസന്‍ നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം ആരംഭിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ 33കാരന്‍ ഫിറ്റ്‌നസ് തെളിയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് ഈ വര്‍ഷം ഓക്ടോബര്‍- നവംബര്‍ മാസങ്ങളിലായാണ് അരങ്ങേറുന്നത്. ലോകകപ്പിനുള്ള 15 അംഗ കിവി സംഘത്തെ പ്രഖ്യാപിക്കാനിരിക്കെയാണ് ക്യാപ്റ്റനു ഫിറ്റ്‌നസ് തെളിയിക്കാന്‍ രണ്ടാഴ്ച സമയം നല്‍കിയിരിക്കുന്നത്.
ഈ വര്‍ഷം ജനുവരിയിലാണ് വില്ല്യംസന്‍ അവസാനമായി ന്യൂസിലന്‍ഡ് ജേഴ്‌സിയില്‍ അന്താരാഷ്ട്ര ഏകദിനം കളിച്ചത്. പാകിസ്ഥാനെതിരെയായിരുന്നു താരത്തിന്റെ അവസാന പോരാട്ടം. ടെസ്റ്റില്‍ അവസാനം കളിച്ചത് ശ്രീലങ്കക്കെതിരെ മാര്‍ച്ചില്‍. അവസാന ടി20 താരം 2022 നവംബര്‍ ഇന്ത്യക്കെതിരെയുമാണ് കളിച്ചത്.
ലോകകപ്പില്‍ നിലവിലെ രണ്ടാം സ്ഥാനക്കാരാണ് ന്യൂസിലന്‍ഡ്. 2019ല്‍ ഇംഗ്ലണ്ടിനെതിരെയാണ് അവര്‍ കീഴടങ്ങിയത്. 2015ലും അവര്‍ ഫൈനലിലെത്തി. എന്നാല്‍ അന്നും തോല്‍വിയായിരുന്നു ഫലം. ഓസ്‌ട്രേലിയക്ക് മുന്നിലാണ് അവര്‍ കിരീടം അടിയറ വച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ