

സിഡ്‌നി: ഏകദിന ലോകകപ്പില്‍ ഇന്ത്യയെ വീഴ്ത്തി ഓസ്‌ട്രേലിയ ആറാം ലോക കിരീടം ഉയര്‍ത്തിയതിനു പിന്നാലെ ആരാധകരുടെ വന്‍ വിമര്‍ശനമേറ്റു വാങ്ങിയത് ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷായിരുന്നു. മത്സര ശേഷം സോഫയില്‍ ഇരുന്നു മുന്നിലെ ലോകകപ്പ് ട്രോഫിയില്‍ കാല്‍ കയറ്റി ഇരിക്കുന്ന മാര്‍ഷിന്റെ ചിത്രമാണ് ആരാധകരെ പ്രകോപിപ്പിച്ചത്. മാര്‍ഷ് ലോക കിരീടത്തെ അവഹേളിച്ചു എന്നായിരുന്നു വിമര്‍ശനം.
വിഷയത്തില്‍ ഇതാദ്യമായി പ്രതികരിക്കുകയാണ് മാര്‍ഷ്. സംഭവം കഴിഞ്ഞ ഏതാണ്ട് രണ്ടാഴ്ച പിന്നിടുമ്പോഴാണ് താരത്തിന്റെ പ്രതികരണം.
'ഞാന്‍ ഒരുതരത്തിലും അനാദരവ് കാണിച്ചിട്ടില്ല. ആ ഫോട്ടോ കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. അവമതിക്കണം എന്ന ആലോചനയും എനിക്കുണ്ടായിരുന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചു എന്നൊക്കെ ഞാനും കേട്ടു. എന്നാല്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ അങ്ങനെ അധികം കണ്ടില്ല. അതില്‍ പ്രത്യേകിച്ചൊന്നുമില്ല എന്നാണ് എന്റെ അഭിപ്രായം'- മാര്‍ഷ് വ്യക്തമാക്കി.
ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും മാര്‍ഷിന്റെ പ്രവൃത്തിയെ വിമര്‍ശിച്ചിരുന്നു. ആ ചിത്രം കണ്ടപ്പോള്‍ തനിക്ക് വേദന തോന്നിയെന്നായിരുന്നു ഷമിയുടെ പ്രതികരണം.
സംഭവത്തിനു പിന്നാലെ മാര്‍ഷിനെതിരെ ഭ്രഷ്ടാചാര്‍ വിരോധി സേന എന്ന സംഘടന ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates