

ചണ്ഡീഗഢ്: മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാര്‍ വീണ്ടും പഞ്ചാബ് കിങ്‌സ് ടീമിനൊപ്പം. മുന്‍ പരിശീലകന്‍ കൂടിയായ ബംഗാറിനെ പുതിയ ക്രിക്കറ്റ് ഡെവലപ്‌മെന്റ് തലവനായാണ് നിയമിച്ചത്. ബംഗാറിനെ നിയമിച്ചതായി ടീം സ്ഥിരീകരിച്ചു.
2014ല്‍ അന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബായിരുന്ന നിലവിലെ പഞ്ചാബ് കിങ്‌സിന്റെ സഹ പരിശീലകനായാണ് ബംഗാര്‍ ആദ്യമായി ഫ്രാഞ്ചൈസിയുടെ ഭാഗമായത്. ആ സീസണിനിടെ താരത്തെ മുഖ്യ പരിശീലകനായും ടീം നിയമിച്ചു. ചരിത്രത്തില്‍ പഞ്ചാബ് കളിച്ച ഏറ്റവും മികച്ച സീസണ്‍ കൂടിയായിരുന്നു ബംഗാറിന്റെ കോച്ചിങ് കാലഘട്ടം.
സീസണില്‍ ഫൈനലിലെത്തിയ പഞ്ചാബ് പക്ഷേ അന്നു കലാശപ്പോരില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു പരാജയപ്പെട്ടു. പിന്നീട് മൂന്ന് സീസണ്‍ കൂടി ബംഗാര്‍ ടീമിനെ പരിശീലിപ്പിച്ചു. പിന്നീട് ഇരട്ട പദവി പ്രശ്‌നത്തെ തുടര്‍ന്നു താരം പരിശീലക സ്ഥാനം ഒഴിഞ്ഞു.
2014 ഓഗസ്റ്റില്‍ ബംഗാര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബാറ്റിങ് പരിശീലകനായി നിയമിതനായി. ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയിലെ ടീമിന്റെ ബാറ്റിങ് അമ്പേ പരാജയപ്പെട്ട ഘട്ടത്തിലായിരുന്നു നിയമനം.
2016ലെ സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ബംഗാറായിരുന്നു. പിന്നീട് അനില്‍ കുംബ്ലെ, രവി ശാസ്ത്രി എന്നിവര്‍ മുഖ്യ പരിശീലകരായപ്പോഴും ബംഗാര്‍ സഹ പരിശീലകനായി ഇന്ത്യന്‍ ടീമിനൊപ്പം തുടര്‍ന്നു. രവി ശാസ്ത്രിയുടെ ഘട്ടത്തില്‍ കുറച്ചു കാലം മാത്രമാണ് മുന്‍ താരം തുടര്‍ന്നത്.
2021ല്‍ ഐപിഎല്ലിലേക്ക് മടങ്ങിയെത്തി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബംഗാറിനെ ടീം ഉപദേഷ്ടകനായി നിയമിച്ചു. പിന്നീട് ബംഗാര്‍ ടീമിന്റെ മുഖ്യ പരിശീലകനായി മാറി. 2021, 22 സീസണുകളില്‍ ടീം പ്ലേ ഓഫിലേക്ക് എത്തി. കഴിഞ്ഞ സീസണില്‍ ടീം നേരിയ വ്യത്യാസത്തില്‍ ആദ്യ ഘട്ടത്തില്‍ തന്നെ വീണു.
പുതിയ സീസണിലേക്കായി പഞ്ചാബ് അവരുടെ സൂപ്പര്‍ താരമാകുമെന്നു പ്രതീക്ഷിക്കപ്പെട്ട ഷാരൂഖ് ഖാനെ അടക്കം ടീമില്‍ നിന്നു ഒഴിവാക്കിയാണ് ലേലത്തിനൊരുങ്ങുന്നത്. 29.1 കോടി രൂപയാണ് അവരുടെ പക്കലുള്ളത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
