ടി20യിലും ഇംഗ്ലണ്ടിനു നിരാശ; പരമ്പര നേട്ടം ആഘോഷിച്ച് വിന്‍ഡീസ്

അവസാന പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 19.3 ഓവറില്‍ 132 റണ്‍സിനു പുറത്തായി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടരൗബ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. ഏകദിന പരമ്പര നേട്ടത്തിനു പിന്നാലെയാണ് ടി20യിലും കരീബിയന്‍ കാഹളം. ത്രില്ലര്‍ പോരാട്ടത്തില്‍ നാല് വിക്കറ്റ് വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളുടെ പരമ്പര വിന്‍ഡീസ് 3-2നു നേടി. 

അവസാന പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 19.3 ഓവറില്‍ 132 റണ്‍സിനു പുറത്തായി. വിന്‍ഡീസ് 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് കണ്ടെത്തിയാണ് ജയവും പരമ്പരയും ഉറപ്പിച്ചത്. 

ജയത്തിലേക്ക് ബാറ്റ് വീശുന്നതിനിടെ വമ്പനടിക്കാരായ റോവ്മന്‍ പവലിനെ റീസ് ടോപ്‌ലി 17ാം ഓവറിലും ആന്ദ്രെ റസ്സലിനെ 19ാം ഓവറില്‍ സാം കറനും മടക്കിയതോടെ ഇംഗ്ലണ്ട് ജയം മണത്തു. പവല്‍ രണ്ട് റണ്ണും റസ്സല്‍ മൂന്ന് റണ്ണും എടുത്തു മടങ്ങി. 

അവസാന ഓവറില്‍ വിന്‍ഡീസിനു ജയിക്കാന്‍ ഒന്‍പത് റണ്‍സ് വേണമായിരുന്നു. ക്രിസ് വോക്‌സ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ജാസന്‍ ഹോള്‍ഡര്‍ മൂന്ന് റണ്‍സെടുത്തു. പിന്നാലെ രണ്ടാം പന്ത് സിക്‌സര്‍ തൂക്കി ഷായ് ഹോപ് വിന്‍ഡീസിനെ സുരക്ഷിത തീരത്തെത്തിച്ചു. 

43 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഷായ് ഹോപാണ് വിന്‍ഡീസ് വിജയത്തിന്റെ ആണിക്കല്ല്. ഹോള്‍ഡര്‍ നാല് റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍ ജോണ്‍സന്‍ ചാള്‍സ് (27), ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ് (30) എന്നിവരും തിളങ്ങി. 

ഇംഗ്ലണ്ടിനായി റീസ് ടോപ്‌ലി, ആദില്‍ റഷീദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ക്രിസ് വോക്‌സ്, സാം കറന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. 

നേരത്തെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഗുഡാകേഷ് മോട്ടിയുടെ ബൗളിങാണ് ഇംഗ്ലണ്ടിനെ കുഴക്കിയത്. ആന്ദ്രെ റസ്സല്‍, അകീല്‍ ഹുസൈന്‍, ജാസന്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

38 റണ്‍സെടുത്ത ഓപ്പണര്‍ ഫില്‍ സാള്‍ട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ലിയാം ലിവിങ്‌സ്റ്റന്‍ 28 റണ്‍സും മൊയീന്‍ അലി 23 റണ്‍സും എടുത്തു. മറ്റൊരാളും തിളങ്ങിയില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com