സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമെന്ന ലക്ഷ്യവുമായി ഇന്ത്യ ആദ്യ പോരാട്ടത്തിനു സെഞ്ചൂറിയനില്‍ ഇറങ്ങുന്നു. ഇന്ത്യയുടെ കാത്തിരിപ്പിന് മൂന്ന് പതിറ്റാണ്ടിന്റെ ദൈര്‍ഘ്യമുണ്ട്. നായകന്‍ രോഹിത് ശര്‍മ ആദ്യമായാണ് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് കളിക്കാന്‍ ഇറങ്ങുന്നത് എന്ന സവിശേഷതയുമുണ്ട്. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 1.30 മുതലാണ് ബോക്‌സിങ് ഡേ ടെസ്റ്റിനു തുടക്കമാകുന്നത്.
ഇന്ത്യയെ സംബന്ധിച്ച് പുതിയ ടെസ്റ്റ് ബാറ്റര്‍മാരെ വാര്‍ക്കേണ്ട പോരാട്ടം കൂടിയാണിത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ എന്നീ രണ്ട് അതികായരില്ലാതെ, ഇവരില്‍ ഒരാളെങ്കിലുമില്ലാതെ ഇന്ത്യ ടെസ്റ്റിനൊരുങ്ങുന്നത്.
ശ്രേയസ് അയ്യര്‍, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് ടെസ്റ്റിലെ സ്ഥിര സാന്നിധ്യമായി മാറാനുള്ള, അതിനുള്ള അടിത്തറയിടാനുള്ള അവസരമുണ്ട്. പൂജാരയുടെ അഭാവത്തില്‍ ഗില്ലായിരിക്കും മൂന്നാമന്‍.
കെഎല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കാനുള്ള തീരുമാനം ടെസ്റ്റിലും തുടരും. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍ എന്നിവരാണ് ബാറ്റിങിലെ കരുത്ത്.
ഇന്ത്യക്കായി പേസര്‍ പ്രസിദ്ധ് കൃഷണ അരങ്ങേറിയേക്കും. ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ കളിപ്പിച്ചേക്കില്ല. കാരണം സെഞ്ചൂറിയനിലെ പിച്ച് പേസര്‍മാരെയാണ് കൂടുതല്‍ പിന്തുണയ്ക്കുക. ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നീ നാല് പേസര്‍മാരായിരിക്കും ഇന്ത്യക്കായി അണിനിരക്കുക.
ഏക സ്പിന്നറായി രവീന്ദ്ര ജഡേജയും കളിച്ചേക്കും. അശ്വിന് മിക്കവാറും ഇലവനില്‍ സ്ഥാനം ഉണ്ടാകില്ല.
ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ