സ്മിത്ത് വീണ്ടും ഓസീസ് ക്യാപ്റ്റൻ; ഇന്ത്യക്കെതിരെ മൂന്നാം ടെസ്റ്റിൽ നയിക്കും

ഇന്‍ഡോറിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. അഹമ്മദാബാദില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ കമ്മിന്‍സ് ടീമിനൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഇന്‍ഡോര്‍: നീണ്ട ഇടവേളയ്ക്ക് ശേഷം സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയയെ നയിക്കാനിറങ്ങുന്നു. ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെ സ്മിത്ത് നയിക്കും. സ്ഥിരം നായകന്‍ പാറ്റ് കമ്മിന്‍സ് രണ്ടാം ടെസ്റ്റിന് പിന്നാലെ നാട്ടിലേക്ക് മടങ്ങിയിരുന്നു. താരം മൂന്നാം ടെസ്റ്റിന് മുന്‍പ് തിരിച്ചെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് ഒന്ന് മുതല്‍ ഇന്‍ഡോറിലാണ് മൂന്നാം ടെസ്റ്റ്.

അടുത്ത കുടുംബാംഗത്തിന് അസുഖം ഗുരുതരമായ സാഹചര്യത്തിലായിരുന്നു പാറ്റ് കമ്മിന്‍സ് നാട്ടിലേക്ക് മടങ്ങിയത്. താരം മൂന്നാം ടെസ്റ്റിന് മുന്‍പ് തിരിച്ചെത്തില്ലെന്ന് ഉറപ്പായി. ഇതോടെയാണ് മുന്‍ നായകനെ താത്കാലികമായി ചുമതല ഏല്‍പ്പിച്ചത്. 

കുടുംബത്തിനൊപ്പം നില്‍ക്കേണ്ടത് അനിവാര്യമാണ്. അതിനാല്‍ ഇപ്പോള്‍ ഇന്ത്യയിലേക്കില്ല. തന്റെ സാഹചര്യം മനസിലാക്കി അതിന് പിന്തുണ നല്‍കിയ ക്രിക്കറ്റ് ഓസ്‌ട്രേലിയ അധികൃതര്‍ക്കും ടീം അംഗങ്ങള്‍ക്കും നന്ദി പറയുന്നതായി പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി. 

ഇന്‍ഡോറിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. അഹമ്മദാബാദില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ കമ്മിന്‍സ് ടീമിനൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോഴും താരം വന്നില്ലെങ്കില്‍ സ്മിത്ത് തന്നെയായിരിക്കും ക്യാപ്റ്റന്‍. 

2014 മുതല്‍ 2018 വരെ ഓസീസിനെ ടെസ്റ്റില്‍ നയിച്ച ക്യാപ്റ്റനാണ് സ്മിത്ത്. 34 ടെസ്റ്റുകളില്‍ അദ്ദേഹം ഓസീസ് നായകനായി. പിന്നീട് പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട് നായക സ്ഥാനവും ഒരു വര്‍ഷത്തോളം ടീമിലെ സ്ഥാനവും അദ്ദേഹത്തിന് നഷ്ടമായിരുന്നു. പിന്നീട് വിലക്ക് മാറി തിരിച്ചെത്തിയ അദ്ദേഹത്തെ 2021ല്‍ ഓസീസ് ടീമിന്റെ വൈസ് ക്യാപ്റ്റനായി അവരോധിച്ചിരുന്നു. 

പാറ്റ് കമ്മിന്‍സിന്റെ അഭാവം ഓസീസ് ബൗളിങിന് ക്ഷീണമുണ്ടാക്കും. അതേസമയം പരിക്ക് മാറി മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്‍ഡോറില്‍ കളിക്കാനിറങ്ങുന്നതാണ് ഓസ്‌ട്രേലിയക്ക് ആശ്വാസമാകുന്നത്. ആദ്യ രണ്ട് ടെസ്റ്റുകളും പരാജയപ്പെട്ട ഓസ്‌ട്രേലിയക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളും നിര്‍ണായകമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com