വഡോദര: ഹിമാചൽ പ്രദേശ് ക്രിക്കറ്റ് താരം സിദ്ധാർഥ് ശർമ (28) അന്തരിച്ചു. ബറോഡയ്ക്കെതിരെ രഞ്ജി ട്രോഫി കളിക്കാനായി വഡോദരയിൽ എത്തിയ താരത്തെ അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആന്തരികാവയവയങ്ങൾ തകരാറിലായതിനെ തുടർന്ന് രണ്ടാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. വിമാനമാർഗം ചണ്ഡീഗഢിൽ എത്തിച്ച മൃതദേഹം ജന്മനാടായ ഉനയിൽ സംസ്കരിച്ചു.
ഹിമാചൽ പ്രദേശ് രഞ്ജി ട്രോഫി ടീം അംഗമായ പേസ് ബോളറാണ് സിദ്ധാർഥ്. രഞ്ജി ട്രോഫിയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകളുമായി ഈ സീസണിൽ കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരങ്ങളിൽ മൂന്നാമനായിരുന്നു. ഡിസംബറിൽ ബംഗാളിനെതിരെ ഈഡൻ ഗാർഡനിൽ രണ്ട് ഇന്നിങ്സുകളിലായി ഏഴ് വിക്കറ്റുകൾ നേടി മികവ് പുലർത്തിയിരുന്നു. കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു.
ബറോഡയ്ക്കെതിരായ മത്സരത്തിനായി വഡോദരയിൽ എത്തിയപ്പോൾ അസുഖം ബാധിക്കുകയായിരുന്നു. ജനുവരി രണ്ടിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടു നേരിടുന്നതായി തുടർച്ചയായി പരാതിപ്പെട്ടതോടെയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
2017ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സിദ്ധാർഥ്, ഹിമാചലിനായി രഞ്ജിയിൽ ഇതുവരെ 25 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 2022ൽ വിജയ് ഹസാരെ ട്രോഫി നേടിയ ഹിമാചൽ ടീമിൽ അംഗമായിരുന്നു. 2021–22 സീസണിൽ ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും ആറ് ലിസ്റ്റ് എ മത്സരങ്ങളും ഒരു ടി20 മത്സരവും കളിച്ചു. 33 വിക്കറ്റുകളാണ് നേട്ടം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ